
പ്രമാടം: കൃഷി വകുപ്പിന്റെ സഹകരണത്തോടെ തദ്ദേശസ്വയംഭരണ വകുപ്പ് തുടക്കമിട്ട കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിലായി. കാട്ടുപന്നി ശല്യവും കാലാവസ്ഥാ വ്യതിയാനവും മൂലം കർഷകർ പദ്ധതിയിൽ നിന്ന് കൂട്ടത്തോടെ പിൻമാറുകയാണ്.
ഓണവിപണി ലക്ഷ്യമിട്ട് രണ്ട് വർഷം മുമ്പാണ് ജില്ലയിൽ പദ്ധതി തുടങ്ങിയത്. 53 ഗ്രാമപഞ്ചായത്തുകളും നാല് നഗരസഭകളും പങ്കാളികളായിരുന്നു. ആദ്യ തവണ നല്ല വിളവും വിലയും ലഭിച്ചെങ്കിലും പിന്നീടിങ്ങോട്ട് കൃഷി നഷ്ടത്തിലായി.
ഗ്രാമസഭകൾ വഴി സൗജന്യമായാണ് ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവയുടെ വിത്തുകൾ വിതരണം ചെയ്യുന്നത്. എന്നാൽ, തൊഴിലാളികളുടെ കൂലിയും വളവും ഉൾപ്പെടെ കർഷർക്ക് നല്ലൊരു തുക ചെലവ് വരും.
തുടരുന്ന നഷ്ടം
പന്നിശല്യം മൂലം കഴിഞ്ഞ രണ്ടുതവണയും മുടക്കുമുതൽ പോലും കർഷകർക്ക് ലഭിച്ചില്ല. കാലാവസ്ഥാമാറ്റവും വിനയായി. തുടർച്ചയായ നഷ്ടം കർഷകരെ അകറ്റി. കൃഷിക്ക് ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തതും തിരിച്ചടിയായി. ഇത്തവണ പകുതിയിൽ കുറച്ച് ആളുകൾ മാത്രമാണ് പദ്ധതിയുടെ ഭാഗമാകാൻ എത്തിയത്. ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതോടെ പദ്ധതി പ്രതിസന്ധിലായി.
നഷ്ടപ്രതാപം വീണ്ടെടുക്കൽ ലക്ഷ്യം
കാർഷിക വിളകളുടെ വില വർദ്ധനവും നാടൻ ഉത്പന്നങ്ങളുടെ കുറവുമാണ് കിഴങ്ങുഗ്രാമം പദ്ധതി നടപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളെ പ്രേരിപ്പിച്ചത്.
ഒരുകാലത്ത് കിഴങ്ങുവർഗവിളകളുടെ ഉത്പാദനത്തിലും വിതരണത്തിലും മുൻപന്തിയിലായിരുന്നു മലയോര ജില്ലയായ പത്തനംതിട്ട. കിഴങ്ങുവർഗങ്ങൾ ഓമല്ലൂർ വയൽവാണിഭത്തിലും ദൂരെസ്ഥലങ്ങളിലും എത്തിച്ച് വിപണനം നടത്തിയിരുന്നു.
പദ്ധതിയിൽ :
ചേന, ചീമച്ചേമ്പ്, ഇഞ്ചി, വയനാടൻ മഞ്ഞൾ, കാച്ചിൽ, കിഴങ്ങ് എന്നിവ
കിഴങ്ങുഗ്രാമം പദ്ധതിയെ വലിയ ആവേശത്തിലാണ് കർഷകർ ഏറ്റെടുത്തത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് കൃഷിയിറക്കിയാലും പന്നികൾ കാരണം മുടക്ക് മുതൽ പോലും ലഭിക്കാത്ത സ്ഥിതിയാണ്.
സജി കുഴിപ്പറമ്പിൽ
(അവാർഡ് ജേതാവായ കർഷകൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |