പാലക്കാട്: സൈബർതട്ടിപ്പിലൂടെ വിമുക്തഭടനിൽ നിന്ന് 18 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. തട്ടിപ്പ് ശൃംഖലയുടെ ബാങ്ക് അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന എറണാകുളം പിരാറൂർ കാച്ചപള്ളി വീട്ടിൽ പോൾസൻ ജോസിനെ(28) ആണ് പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലിരുന്ന് ഹോട്ടലുകളുടെ സ്റ്റാർ റേറ്റിംഗ് ചെയ്ത് വരുമാനമുണ്ടാക്കാം എന്ന വാട്സാപ്പ് സന്ദേശം വിശ്വസിച്ച് സൈബർതട്ടിപ്പുകാരുടെ വലയിൽ കൂടുങ്ങിയ വിമുക്തഭടന് 18.76 ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്ക് അക്കൗണ്ട് വിവരം തട്ടിപ്പ് സംഘത്തിന് കൈമാറി സൈബർ തട്ടിപ്പുകളിലൂടെ അക്കൗണ്ടിലെത്തുന്ന പണം ചെക്ക് വഴി പിൻവലിച്ച് പണം കൈമാറ്റം നടത്തി കമ്മീഷൻ കൈപ്പറ്റി വരുകയുമായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ സൈബർക്രൈം പോലീസ്, തട്ടിപ്പുകാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടുകൾ വിശകലനം ചെയ്ത് പൊന്നാനി,കുറ്റിപ്പുറം എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരെ നേരത്തെ അറസ്റ്റ്ചെ യ്തിരുന്നു.
തുടരന്വേഷണത്തിൽ നിന്നാണ് മറ്റൊരു അക്കൗണ്ട് കൈകാര്യം ചെയ്ത പോൾസനെ പാലക്കാട് ജില്ലാപോലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം ഡിവൈ.എസ്.പി. ടി.ആർ.രാജേഷിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പോലീസ് ഇൻസ്‌പെക്ടർ പി.ഡി.അനൂപ് മോൻ,എ.എസ്.ഐ. എം.മനേഷ്, എ.പി.ജോഷി, എസ്.സി.പി.ഒമാരായ സുജിത്ത്, ഉല്ലാസ്, സി.പി.ഒ ശിഹാബുദ്ധീൻ എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്. വീട്ടിൽ സ്ഥിരതാമസമില്ലാത്ത പ്രതി വന്നുപോകുന്ന സ്ഥലങ്ങൾ കേന്ദ്രീകരിച്ച് തൂടർച്ചയായ മൂന്ന് ദിവസം നടത്തിയ അന്വേഷണത്തിനൊടുവിൽ കാലടി ടൗണിൽ നിന്നാണ് ഇയാൾ പിടിയിലായത്.
സൈബർ തട്ടിപ്പുകളിൽ വ്യാപകമായി കേരളത്തിലുള്ള ബാങ്ക് അക്കൗണ്ടുകൾ കമ്മീഷൻ കൈപ്പറ്റി തട്ടിപ്പുകാർക്ക് കൈമാറുന്ന പ്രവണത കൂടിവരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത്തരക്കാരെ നിരീക്ഷിച്ചു വരുകയാണ്. സൈബർ തട്ടിപ്പിനിരയായാൽ ഉടൻ തന്നെ ടോൾഫ്രീ നമ്പറായ 1930ൽ വിളിക്കുകയോ cybercrime.gov.in എന്ന വെബ്‌സൈറ്റിൽ പരാതിപ്പെടുകയോ ചെയ്യണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |