തിരുവനന്തപുരം: ബദൽ സംവിധാനം ഏർപ്പെടുത്താതെ അടിക്കടി ജലവിതരണം നിറുത്തുന്നത് നഗരവാസികളെ ദുരിതത്തിലാക്കുന്നു. സ്മാർട്ട് സിറ്റി റോഡ് നിർമ്മാണത്തിന്റെ ഭാഗമായും മിക്കദിവസങ്ങളിലും നഗരത്തിലെ ഏതെങ്കിലും ഭാഗങ്ങളിൽ വെള്ള വിതരണം തടസപ്പെടും. മുന്നറിയിപ്പോടെയും അല്ലാതെയുമുള്ള ജലമുടക്കം സ്ഥിരമായതായാണ് ജനങ്ങളുടെ പരാതി. ജലവിതരണം മുടക്കുന്നതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടും അധികൃതർ മൗനത്തിലാണ്.
അരുവിക്കരയിലെ ജലശുദ്ധീകരണ ശാലയിലെ വൈദ്യുതി തകരാർ, വെള്ളയമ്പലം ശുദ്ധജല സംഭരണികളിലെ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങളെ തുടർന്ന് അടുത്തിടെ രണ്ടുതവണയാണ് നഗരത്തിൽ പലയിടത്തും ജലവിതരണം മുടങ്ങിയത്. അമ്പലമുക്കിലെയും മാനവീയം വീഥിയിലെയും പൈപ്പ് പൊട്ടൽ, സ്മാർട്ട് സിറ്റി നിർമ്മാണത്തിന്റെ ഭാഗമായി വെള്ളയമ്പലം മുതൽ ആൽത്തറ വരെയുള്ള ഭാഗത്തെ പൈപ്പ് മാറ്റലും ഇന്റർകണക്ഷൻ നൽകലും തുടങ്ങിയവ മൂലവും ദിവസങ്ങളോളം ജലവിതരണം നിറുത്തിയിരുന്നു. ജലവിതരണം തടസപ്പെടുന്ന ഇടങ്ങളിൽ ടാങ്കറിൽ ജലം എത്തിക്കാറുമില്ല. പ്രതിഷേധിച്ചാൽ നഗരസഭയുടെ ടാങ്കറിൽ പേരിന് വെള്ളം വിതരണം ചെയ്യും. എന്നാൽ ഇതേക്കുറിച്ച് ജനങ്ങൾ അറിയുന്നത് വൈകിയായിരിക്കും.
ഇന്നും മുടങ്ങും
സ്മാർട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് അട്ടക്കുളങ്ങര ജംഗ്ഷനിൽ പൈപ്പ് ലൈൻ ഇന്റർകണക്ഷൻ നൽകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ന് രാത്രി 8 മുതൽ നാളെ രാത്രി 8 വരെ കുര്യാത്തി സെക്ഷൻ പരിധിയിലുള്ള തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, ശ്രീകണ്‌ഠേശ്വരം എന്നീ വാർഡുകളിൽ ജലവിതരണം തടസപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |