തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിരൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ ഞായറാഴ്ചയിലെ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിച്ച് ജനം വീട്ടിലിരുന്നതോടെ ജില്ലയിൽ ലോക്ക് ഡൗൺ പ്രതീതിയായി. കെ.എസ്.ആർ.ടി.സി നഗരാതിർത്തി പ്രദേശങ്ങളിലേക്ക് ഉൾപ്പെടെ അത്യാവശ്യ സർവീസുകൾ നടത്തി. തമ്പാനൂരിൽ നിന്ന് ദീർഘദൂര സർവീസുകളും ഉണ്ടായിരുന്നു.
ശനിയാഴ്ച അർദ്ധരാത്രി മുതൽ തന്നെ പൊലീസ് നഗരത്തിലും നഗരാതിർത്തികളിലും പരശോധന തുടങ്ങിയിരുന്നു. നഗര - ഗ്രാമ അതിർത്തി പ്രദേശങ്ങളായ വെട്ടുറോഡ്, മരുതൂർ, വഴയില, കുണ്ടമൺകടവ്, പ്രാവച്ചമ്പലം, ചപ്പാത്ത് പാലം എന്നിവിടങ്ങളിൽ ബാരിക്കേഡ് നിരത്തി പൊലീസ് വാഹന പരിശോധന നടത്തി. തിരിച്ചറിയൽ രേഖ പരശോധിച്ചും അത്യാവശ്യമാണോയെന്നത് ചോദിച്ചറിഞ്ഞും യാത്ര ചെയ്യാൻ അനുവദിച്ചു.
മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള ആരോഗ്യസ്ഥാപനങ്ങൾ, കൊവിഡ് പ്രതരോധവുമായി ബന്ധപ്പെട്ടതും ആവശ്യവിഭാഗത്തിൽപ്പെട്ടതുമായ കേന്ദ്ര - സംസ്ഥാന - അർദ്ധ സർക്കാർ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിച്ചു. പഴം, പച്ചക്കറി, പലച്ചരക്ക്, പാൽ, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകൾ രാത്രി 9 വരെ പ്രവർത്തിച്ചു. ഹോട്ടലുകളിലും ബേക്കറികളിലും പാഴ്സൽ വിതരണവും ഹോം ഡെലിവറിയും മുടക്കമില്ലാതെ നടന്നു. ഹോട്ടലുകളിൽ പലയിടത്തും പാഴ്സൽ വാങ്ങാനെത്തിയവരുടെ തിരക്ക് അനുഭവപ്പെട്ടെങ്കിലും പൊലീസ് ഇടപെട്ട് നിയന്ത്രിച്ചു. ഹൈവേ പൊലീസ്, ബൈപ്പാസ് ബീക്കൺസ്, കൺട്രോൾ റൂം വാഹനങ്ങൾ, പിങ്ക് പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
രോഗികൾ, കൂട്ടിരിപ്പുകാർ, വാക്‌സിനെടുക്കാൻ പോകുന്നവർ, പരീക്ഷകളുള്ള വിദ്യാർത്ഥികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും മുൻകൂട്ടി ബുക്ക് ചെയ്‌ത് വനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോയവർക്കും യാത്ര അനുവദിച്ചു. മുൻകൂട്ടി നിശ്ചയിച്ച സ്വകാര്യ ചടങ്ങുകൾ 20പേരെ പങ്കെടുപ്പിച്ച് നടന്നു. നഗരത്തിൽ സിറ്റി പൊലീസ് കമ്മിണഷറുടെയും റൂറൽ പരിധിയിൽ റൂറൽ എസ്.പിയുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ബി കാറ്റഗറിയായ ജില്ലയിൽ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതുപരിപാടികളൊന്നും അനുവദിക്കില്ല. മതപരമായ ആരാധനകൾ ഓൺലൈനായി മാത്രം നടത്തണം. വിവാഹം, മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.
ഇന്നലത്തെ കേസുകൾ
നിയന്ത്രണങ്ങൾ ലംഘിച്ചതിന് 68 കേസുകൾ ഇന്നലെ രജിസ്റ്റർ ചെയ്തു. 31 പേരെ അറസ്റ്റ്
ചെയ്യുകയും 20 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്‌തു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |