വർക്കല: വിനോദസഞ്ചാരകേന്ദ്രമായ വർക്കല പാപനാശം ടൂറിസം മേഖല ഗുരുതര പാരിസ്ഥിതിക ഭീഷണിയിൽ. ഹെലിപ്പാഡിന് സമീപത്തെ കുന്നിൻമുകളിൽ നിന്ന് മാലിന്യങ്ങൾ കവറുകളിലാക്കി തീരത്തേക്ക് വലിച്ചെറുന്നത് പതിവായി മാറുകയാണ്. ഹോട്ടൽ മാലിന്യങ്ങൾ ഉൾപ്പെടെ തള്ളുന്നതിനാൽ തീരത്ത് ദുർഗന്ധവും വമിക്കുന്നുണ്ട്.
പാപനാശത്ത് പ്രവർത്തിക്കുന്ന റിസോർട്ടുകൾ, റസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്ന് നഗരസഭയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ ശേഖരിക്കുന്നുണ്ട്. എന്നാൽ കുന്നിൻചരിവുകളിൽ കാട്ടുചെടികളും കുറ്റിച്ചെടികളും മറ്റും വളർന്നുനിൽക്കുന്നതിനാൽ വലിച്ചെറിയുന്ന മാലിന്യം പലപ്പോഴും ശ്രദ്ധയിൽപ്പെടില്ല. മാലിന്യം ബീച്ചിലേക്ക് തള്ളുന്നവർക്കെതിരെ നഗരസഭ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മാലിന്യം കാരണം കുന്നിൻമുകളിലെ നടപ്പാതയിലൂടെ മൂക്കുപൊത്താതെ നടക്കാൻ കഴിയാത്ത അവസ്ഥയാണ്. വിവിധ സംഘടനകളും സ്‌കൂൾ കോളേജ് വിദ്യാർത്ഥികളും വിദേശികൾ ഉൾപ്പെടെയുള്ളവരും ചേർന്ന് ഇടയ്ക്കിടെ പാപനാശത്ത് ശുചീകരണം നടത്താറുണ്ട്. എന്നാൽ മാലിന്യം വലിച്ചെറിയുന്നതിന് തടയിടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ശുചീകരണ പ്രവർത്തനങ്ങൾക്കായി തൊഴിലാളികൾ ഡി.ടി.പി.സിയുടെ കീഴിൽ ജോലിചെയ്യുന്നുണ്ട്.
പാപനാശത്ത് സീവേജ് പ്ലാന്റ് സംവിധാനമില്ലാത്തതും ദുരിതം വർദ്ധിപ്പിക്കുകയാണ്. മാലിന്യം വലിച്ചെറിയുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സംഘടനകളും അസോസിയേഷനുകളും വർക്കല നഗരസഭ, ടൂറിസം ഡിപ്പാർട്ട്മെന്റ് ജനപ്രതിനിധികൾ എന്നിവർക്ക് നിവേദനങ്ങൾ നൽകിയിട്ടും നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.
ഹെലിപ്പാഡ് മേഖലയിൽ ആവശ്യത്തിന് വേസ്റ്റ് ബിൻ ബോക്സുകളില്ലാത്തതും മാലിന്യങ്ങൾ വലിച്ചെറിയുന്നതിന് കാരണമാകുന്നു.
നോർത്ത് ക്ലിഫിലുള്ള ചില റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും സെപ്റ്റിക് ടാങ്കുകളിൽ നിന്നുള്ള മാലിന്യങ്ങൾ തീരത്തേക്ക് ഒഴുക്കിവിടുന്നതായി പരാതിയുണ്ട്. ഏകദേശം 500ഓളം ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും അനുബന്ധസ്ഥാപനങ്ങളും പ്രവർത്തിക്കുന്ന പാപനാശത്ത് വിനോദസഞ്ചാരികളുടെ എണ്ണം ദിവസംപ്രതി വർദ്ധിച്ചുവരികയാണ്. ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ സംവിധാനങ്ങളില്ലാത്തതും പ്രതിസന്ധിയാകുന്നുണ്ട്.
പാപനാശത്തെ മാലിന്യമുക്തമാക്കാൻ
-------------------------------------------------------------
1.വേസ്റ്റ് ബിൻ സ്ഥാപിക്കുക
2. സീവേജ് പ്ലാന്റ് യാഥാർത്ഥ്യമാക്കുക
3. കുന്നിൻ മുകളിൽ ഫെൻസിംഗ്
4. ഹോട്ടലുകളിൽ പരിശോധന നടത്തുക
5. ബോധവത്കരണ പരിപാടികൾ
പാപനാശം ടൂറിസം മേഖലയിൽ സീവേജ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തിൽ നഗരസഭയുമായി ചർച്ചചെയ്‌ത് പരിഹാരം കാണും.മാലിന്യമുക്ത വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനായി ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട് നടപടികൾ സ്വീകരിക്കും.
വി. ജോയി എം.എൽ.എ
പാപനാശം ടൂറിസം മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും. വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുന്നതിനും സീവേജ് പ്ലാന്റ് യാഥാർത്ഥ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കും. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കും മലിനജലം തീരത്തേക്ക് ഒഴുക്കിവിടുന്ന സ്ഥാപനങ്ങൾക്കും പിഴചുമത്തും.
കെ.എം. ലാജി, നഗരസഭാ ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |