ഡി.സി.പിയായി ഉടൻ ചാർജ്ജെടുക്കും
തിരുവനന്തപുരം:നഗരത്തിന്റെ ക്രമസമാധാന ചുമതല വഹിക്കാൻ ഒരു യുവ ഐ.പി.എസുകാരൻ കൂടി തലസ്ഥാനത്തേക്ക്. പാലക്കാട് കെ.എ.പി 2 ബറ്റാലിയൻ കമാൻഡന്റായിരുന്ന അജിത് കുമാർ സിറ്റി ഡെപ്യൂട്ടി കമ്മിഷണറായി രണ്ടു ദിവസത്തിനകം ചുമതലയേൽക്കും. പേര് കേട്ട് മലയാളിയാണെന്ന് തെറ്റിദ്ധരിക്കേണ്ട. ജാർഖണ്ഡ് സ്വദേശിയായ അജിത് കുമാർ 2017 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്.മലയാളം നന്നായി വഴങ്ങും.
തൃശൂർ ഒല്ലൂരിൽ ട്രെയിനിംഗ് പൂർത്തിയാക്കിയ ചുറുചുറുക്കുള്ള ഐ.പി.എസുകാരൻ വയനാട് കൽപ്പറ്റയിൽ എ.എസ്.പിയായിട്ടായിരുന്നു ഒൗദ്യോഗിക യാത്രയ്ക്ക് തുടക്കമിട്ടത്. ഐ.ഐ.ടി നാഗ്പൂരിൽ നിന്ന് ഇലക്ട്രിക്കൽ എൻജിനീയറിംഗ് പൂർത്തിയാക്കിയ അജിത്കുമാർ അഞ്ചുവർഷത്തോളം ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ എൻജിനീയറായി ജോലി നോക്കിയിരുന്നു. ഇതിനിടെയാണ് ജോലി വേണ്ടെന്നുവച്ച് ഐ.പി.എസ് സ്വപ്നം സാക്ഷത്കരിക്കുന്നത്. കുറ്റാന്വേഷണത്തിൽ അതീവ താത്പര്യമുള്ള ശാന്ത സ്വഭാവക്കാരനായ അജിത്കുമാറിന് തലസ്ഥാനത്തേക്കുള്ള പോസ്റ്റിംഗ് കൂടുതൽ ഉൗർജ്ജം പകരും. ആദ്യമായിട്ടാണ് ഒരു നഗരത്തിന്റെ ക്രമസമാധാനചുമതല 32കാരനായ അജിത് കുമാറിനെ തേടിയെത്തുന്നത്. അജിത് കുമാറിന് ട്രാഫിക്കിന്റെ ചുമതല കൂടിയുണ്ട്.
കോസ്റ്റൽ പൊലീസ് സ്റ്റേഷനടക്കം നഗരത്തിലെ 24 സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലയ്ക്കൊപ്പം നഗരത്തിലെ കുറ്റകൃത്യങ്ങളും ലഹരി കൈമാറ്റവും ഉപയോഗവും ചെറുക്കുന്നതടക്കമുള്ള വലിയ വെല്ലുവിളികളാണ് പുതിയ ഡി.സി.പിയെ കാത്തിരിക്കുന്നത്. എ.കെ.ജി സെന്റർ ആക്രമണമടക്കമുള്ള നിരവധി സംഭവങ്ങളാണ് തിരുവനന്തപുരം നഗരത്തിൽ കഴിഞ്ഞ ഒരു മാസത്തിനിടെ അരങ്ങേറിയത്. നഗരത്തിലെ വിവിധയിടങ്ങൾ കേന്ദ്രീകരിച്ച് ആറുമാസത്തിനിടെ തുടർച്ചയായി കൊലപാതകൾ നടന്നതും ക്രമസമാധാന പാലനത്തിലെ വീഴ്ചകൾ അക്കമിട്ടു നിരത്തിയിരുന്നു.വീഴ്ചകൾ ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത പുലർത്തിയാകും പുതിയ ഡി.സി.പിയുടെയും നടപടികൾ.
ലഹരി കൈമാറ്റവും ഉപയോഗവും ചെറുക്കുന്നതിനും അക്രമങ്ങൾ തടയുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്. പ്രത്യേക പദ്ധതികളൊന്നുമില്ല. അടിസ്ഥാന കാര്യങ്ങൾ വീഴ്ചകൂടാതെ ചെയ്യണം. പൊതുജനങ്ങളുടെ സംരക്ഷണത്തിനാണ് മുൻതൂക്കം.
-ഡി.സി.പി അജിത് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |