മാള: മേലഡൂരിൽ യുവാവിനെ വീട്ടിൽക്കയറി ആക്രമിച്ച് രക്ഷപ്പെട്ട പ്രതികൾ അറസ്റ്റിൽ. മഞ്ഞപ്ര ചുള്ളി സ്വദേശി കൊളാട്ടുകുടി വീട്ടിൽ ടോണി (33), വട്ടപ്പറമ്പ് മഴുവഞ്ചേരി വീട്ടിൽ റിജോ (26), വലിയപറമ്പ് സ്വദേശി പുപ്പൻ എന്ന അരുൺ (27), അന്നമനട സ്വദേശി കണ്ണംവേലിത്തറ വീട്ടിൽ സജേഷ് (37) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ദോംഗ്രേയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ബാബു കെ. തോമസ്, മാള ഇൻസ്പെക്ടർ സജിൻ ശശി എന്നിവരുടെ സംഘം അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതി ഇപ്പോഴും ഒളിവിലാണ്. ഇയാളുടെ ബന്ധുവായ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദിക്കാൻ എത്തിയതാണ് സംഘം. കഴിഞ്ഞ 16ന് മേലഡൂർ സ്വദേശിയുടെ വീട്ടിലെത്തിയ ഗുണ്ടാസംഘം ഇയാളെ ആക്രമിക്കുകയായിരുന്നു. വാക്കുതർക്കത്തെ തുടർന്ന് അടിപിടിയിലെത്തിയതോടെ വീട്ടിലേക്ക് ഓടിക്കയറിയ യുവാവിനെ ഗുണ്ടാസംഘം പിന്തുടർന്ന് വീട്ടിൽ കയറി ആക്രമിച്ചു മൊബൈൽ ഫോൺ തട്ടിയെടുത്തു. ഇതിനിടെ യുവാവിന് മുറിവേറ്റു. സംഭവശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികളെ പീരുമേട് മലമുകളിലെ ഒറ്റപ്പെട്ട റിസോർട്ടിൽ നിന്ന് പൊലീസ് സംഘം പിടികൂടുകയായിരുന്നു. എസ്.ഐ. നീൽ ഹെക്ടർ ഫെർണാണ്ടസ്, ഫ്രാൻസിസ്, എ.എസ്.ഐ കെ.ആർ. സുധാകരൻ, കെ.വി. ജസ്റ്റിൻ, സീനിയർ സി.പി.ഒമാരായ ഇ.എസ്. ജീവൻ, ജിബിൻ ജോസഫ്, സോണി സേവ്യർ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |