തിരുവനന്തപുരം:'മെസി ഇത്തവണ കപ്പ് അടിക്കും!' ആറു വയസുകാരാൻ ഗൗരി കൃഷ്ണൻ ഉറപ്പിച്ചു പറയുന്നു. അതെന്താ ഇത്ര ഉറപ്പ്? ' മെസി മാസാണ്, ഫൈനലിലും ഗോളടിക്കും നോക്കിക്കോ...'കാലിൽ ഫുട്ബാൾ ചവിട്ടിപ്പിടിച്ച് കുഞ്ഞ് ആരാധകൻ ഇതു പറയുമ്പോൾ മെസിയുടെ നമ്പർ 10 ജെഴ്സിയിട്ട ആദർശും വിഷ്ണുവും കിഷോറുമടങ്ങുന്ന സംഘം വിളിച്ചു കൂവി 'വാമോസ് ആർജന്റീന' കൂട്ടത്തിലൊരു ആരാധകൻ അർജന്റീനയുടെ പതാക പാറിച്ച് ഓടി.
ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ ആർജന്റീന- ഫ്രാൻസ് ഫൈനൽ പോരാട്ടം നടക്കുമ്പോൾ പേട്ടയിലെ കെ. പങ്കജാക്ഷൻ ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ ബിഗ് സ്ക്രീനിനു മുന്നിൽ അർജന്റീനയ്ക്കായി ആരവുമുയർത്താൻ ആറു വയസുകാരൻ ഗൗരി കൃഷ്‌ണൻ മുതൽ എഴുപത്തിമ്മൂന്നുകാരൻ ദിവാകരൻ വരെ ഉണ്ടാകും. രാത്രി എട്ടരയ്‌ക്കാണ് ഫൈനലെങ്കിലും ആവേശം ഏഴ് മണിയോടെ തുടങ്ങും.എയ്‌ഞ്ചൽ ഡി മരിയ കൂടി അർജന്റീനയ്ക്കു വേണ്ടി കളിക്കാനിറങ്ങുമ്പോൾ ഫ്രാൻസ് ഒരു എതിരാളിയേ ആകില്ലെന്നാണ് ആവേശക്കമ്മിറ്റിക്കാരുടെ പ്രതികരണം.അർജന്റീന കപ്പടിച്ചാൽ ഏങ്ങും പടക്കം പൊട്ടും. ബൈക്ക് റാലികളുമുണ്ടാകും. ഫ്രാൻസിനും ആരാധകരുണ്ടെങ്കിലും എണ്ണത്തിന്റെ വലിപ്പത്തിൽ അർജന്റീന തന്നെയാണ് മുന്നിൽ.അർജന്റീനയുടെ നമ്പർ 10 ജഴ്സി കിട്ടാനില്ല. അർജന്റീന ഫൈനലിൽ എത്തിയതോടെ കടകളിലെ നമ്പർ 10 ജെഴ്സിയെല്ലാം വിറ്റു തീർന്നിരുന്നു.
വിവിധ ഫുട്ബാൾ ക്ലബുകൾ കഴിഞ്ഞ ഒരു മാസമായി ബിഗ് സ്‌ക്രീനൊരുക്കി ഫുട്ബാളിന്റെ മുഴുവൻ ആവേശവും പ്രസരിപ്പും വിതറുകയാണ്. പള്ളിമുക്ക് ലെനിൽ ക്ലബ്,വഞ്ചിയൂർ ഫുട്ബാൾ ക്ലബ് ഉൾപ്പെടെ ശാസ്‌തമംഗലത്തും കരമനയിലും പേരൂർക്കടയിലും കൈതമുക്കിലും മണക്കാടും കുറവൻകോണത്തുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാത്രി ബിഗ് സ്‌ക്രീനുകളിലൂടെ ഫുട്ബാൾ ലഹരി പതഞ്ഞുപൊങ്ങും. സ്ഥിരമുള്ള ബിഗ് സ‌്‌ക്രീനുകൾക്ക് പുറമെ കൂടുതൽ സ്‌ക്രീനുകളും ഇന്നത്തെ ഫൈനൽ മത്സരത്തിനായി പലയിടത്തും ഒരുങ്ങുന്നുണ്ട്. ശംഖുംമുഖത്ത് ജില്ലാ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ബിഗ്സ്‌ക്രീനുണ്ടാകുമെന്ന് ജില്ലാ കളക്‌ടർ ജെറോമിക് ജോർജ് അറിയിച്ചു.
നഗരത്തിലെ ഏറ്റവും വലിയ എൽ.ഇ.ഡി സ്‌ക്രീനാണ് വഞ്ചിയൂരിൽ ഒരുക്കിയിരിക്കുന്നത്. ആയിരത്തോളം പേർ കളി കാണാൻ ഇവിടേക്കെത്തുമെന്നാണ് ക്ലബിന്റെ അവകാശവാദം.ആൾക്കൂട്ടം നിയന്ത്രിക്കാൻ 25 വോളന്റിയേഴ്‌സുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |