തൃശൂർ : രാവിലെ അഞ്ചിന് ഗ്രൗണ്ടിലെത്തും. ഏഴ് വരെ കായിക പരിശീലനം. ശേഷം എട്ടിന് പൊലീസ് സ്റ്റേഷനിൽ ഹാജർ. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാലും സോജു മോന് വിശ്രമമില്ല. ഫോണിലൂടെ പരീക്ഷയ്ക്ക് തയ്യാറാവുന്നവർക്കായുള്ള നിർദ്ദേശങ്ങളും അവരുടെ സംശയങ്ങൾക്കുള്ള മറുപടിയുമായി രാത്രി വൈകും വരെയും സോജുമോനുണ്ടാകും.
ഗുരുവായൂർ ടെംബിൾ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എൻ.എസ്.സോജുമോന്റെ ഒരു ദിവസത്തെ ദിനചര്യയാണിത്. പൊലീസ് സ്റ്റേഷനിൽ രാത്രി ഡ്യൂട്ടിയാണെങ്കിലും പിറ്റേന്ന് ഗ്രൗണ്ടിൽ പരിശീലനത്തിന് സോജുമോനെത്തും. പരിശീലനത്തിനെത്തി പരിശീലകനില്ലെന്ന് പറഞ്ഞ് ആർക്കും നിരാശരായി പോകേണ്ടി വരില്ല. കായികപരിശീലനം മാത്രമല്ല, പി.എസ്.സി എഴുത്തുപരീക്ഷ എഴുതാനായി സിലബസ് അനുസരിച്ചുള്ള പരിശീലനവും, മറ്റ് നിർദ്ദേശങ്ങളും സോജു മോൻ നൽകുന്നുണ്ട്.
കുന്നംകുളം പഴഞ്ഞി സ്‌കൂൾ ഗ്രൗണ്ട് കേന്ദ്രീകരിച്ചാണ് പരിശീലനം. ഇതിനോടകം അമ്പതോളം ചെറുപ്പക്കാർ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഇടം നേടിക്കഴിഞ്ഞു. പൊലീസ്, എക്‌സൈസ് ഉൾപ്പെടെ വിവിധ വകുപ്പുകളിലായി ഇരുപത്തിയഞ്ചോളം പേർ ഇതിനോടകം ജോലിയിൽ പ്രവേശിച്ചു. ഇതിൽ എട്ട് സ്ത്രീകളുമുണ്ട്. കഴിഞ്ഞ നാലു വർഷമായി പരിശീലനം നൽകി വരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഗുരുവായൂർ ടെമ്പിൾ സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ഇതിനുമുമ്പ് കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ജോലിചെയ്യുമ്പോൾ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഡ്രിൽ പരിശീലകനായിരുന്നു. പഴഞ്ഞി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പിലാവ് അൻസാർ സ്‌കൂൾ എന്നിവിടങ്ങളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ചുമതലയും നിർവഹിച്ചിരുന്നു. ആലപ്പുഴ സ്വദേശിയായ സോജുമോൻ മികച്ച വായനശാലാ പ്രവർത്തകൻ കൂടിയാണ്.
പ്രദേശത്തെ ചെറുപ്പക്കാരെ പൊലീസ് വകുപ്പിലേക്കും ഇതരവകുപ്പുകളിലേക്കും കൈപിടിച്ച് ഉയർത്താനുള്ള എളിയ ശ്രമം. അതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരമാവധി പേർക്ക് സർക്കാർ ജോലി ലഭിക്കണമെന്ന ആഗ്രഹവും ഇതിന്റെ പിന്നിലുണ്ട്.
സോജുമോൻ
സിവിൽ പൊലീസ് ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |