ന്യൂഡൽഹി: നഷ്‌ടത്തിലായിരുന്ന 19 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭപാതയിലേറിയെന്ന് 2020-21ലെ പബ്ളിക് സെക്‌ടർ എന്റർപ്രൈസസ് സർവേ റിപ്പോർട്ട്. റിഫൈനറി, വളം, ധനകാര്യം, വ്യവസായം, കൺസ്യൂമർ ഗുഡ്‌സ് തുടങ്ങിയ മേഖലകളിൽ നിന്നുള്ള കമ്പനികളാണ് ലാഭട്രാക്കിൽ തിരിച്ചെത്തിയത്.
ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (സി.പി.സി.എൽ), വെസ്‌റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് എന്നിവ ലാഭത്തിലേക്ക് തിരിച്ചെത്തിയവയിൽ ഉൾപ്പെടുന്നു. 2018-19, 2019-20 വർഷങ്ങളിൽ തുടർച്ചയായി നഷ്‌ടത്തിലായിരുന്ന എട്ടുകമ്പനികളും 2020-21ൽ ലാഭംകുറിച്ചു.
സാംബർ സോൾട്ട്‌സ്, ഹിന്ദുസ്ഥാൻ സോൾട്ട്‌സ്, സിമന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ആൻഡ്രൂ യൂൾ ആൻഡ് കമ്പനി ലിമിറ്റഡ് എന്നിവരും ലാഭത്തിലേക്ക് തിരിച്ചെത്തി. കൊവിഡിലും തളരാതെ സിമന്റ് ഉപഭോഗം ഉയർന്നതാണ് സിമന്റ് കമ്പനികൾക്ക് നേട്ടമായതെന്ന് വിലയിരുത്തുന്നു. ചെന്നൈ പെട്രോളിയം കോർപ്പറേഷൻ, വെസ്‌റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡ്, നാഷണൽ ഫെർട്ടിലൈസേഴ്‌സ് ലിമിറ്റഡ് എന്നിവ 2020-21ൽ കുറിച്ചത് 200 കോടിയിലേറെ രൂപയുടെ ലാഭം.
കൂടുതൽ സ്ഥാപനങ്ങൾ ലാഭത്തിലേറിയെങ്കിലും വരുമാനത്തിലെ ഇടിവ് നികത്താനായിട്ടില്ല. 255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളാണ് സജീവമായുള്ളത്. ഇവ സംയുക്തമായി 2020-21ൽ നേടിയ വരുമാനം 24.26 ലക്ഷം കോടി രൂപ. 2019-20ലെ 24.58 ലക്ഷം കോടി രൂപയേക്കാൾ 1.30 ശതമാനം കുറവാണിത്.
ലാഭക്കുതിപ്പ് 37.53 ശതമാനം
255 കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ 177 എണ്ണമാണ് 2020-21ൽ ലാഭം രേഖപ്പെടുത്തിയത്. 77 എണ്ണം നഷ്‌ടത്തിലായി. ഫുഡ് കോർപ്പറേഷൻ ഒഫ് ഇന്ത്യയ്ക്ക് ലാഭമോ നഷ്‌ടമോയില്ല. 1.9 ലക്ഷം കോടി രൂപയാണ് സംയുക്തലാഭം. 2019-20ലെ 1.4 ലക്ഷം കോടി രൂപയേക്കാൾ 37.53 ശതമാനം അധികം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |