ബാരലിന് $112 കടന്ന് ബ്രെന്റ് ക്രൂഡ്, 2014ന് ശേഷം ആദ്യം.
കൊച്ചി: റഷ്യയ്ക്കെതിരെ ഉപരോധം കടുപ്പിക്കാൻ അമേരിക്കയും യൂറോപ്പും തീരുമാനിച്ചതോടെ ക്രൂഡോയിൽ, സ്വർണവിലകൾ ഇന്നലെ മുന്നേറി. എട്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ബ്രെന്റ് ക്രൂഡ് വില ബാരലിന് 112 ഡോളർ കടന്നു. രാജ്യാന്തര സ്വർണവില ഔൺസിന് 1,940 ഡോളറും പിന്നിട്ടു.
ബാരലിന് 7.58 ഡോളർ ഉയർന്ന് ബ്രെന്റ് വില ഇന്നലെ 112.55 ഡോളർ വരെയെത്തി; ഡബ്ള്യു.ടി.ഐ ക്രൂഡ് 7.62 ഡോളർ ഉയർന്ന് 111.03 ഡോളറിലും. രണ്ടാമത്തെ വലിയ എണ്ണ കയറ്റുമതിരാജ്യമായ റഷ്യയ്ക്കുമേലുള്ള ഉപരോധത്തിൽ ക്രൂഡോയിൽ ഉൾപ്പെട്ടിട്ടില്ലെങ്കിലും റഷ്യയോട് കരാറിലേർപ്പെടാൻ മിക്ക രാജ്യങ്ങളും മടിക്കുകയാണ്.
രാജ്യാന്തര വിപണിയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് തടസപ്പെടുമെന്ന ഭീതിയാണ് വില വിലകൂടാൻ കാരണം. അമേരിക്കയടക്കം ചില രാജ്യങ്ങൾ കരുതൽശേഖരത്തിൽ നിന്ന് 60 ലക്ഷം ബാരൽ ക്രൂഡോയിൽ വിപണിയിലിറക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും വിലക്കയറ്റം തടയാനായില്ല. ലോകത്തിന്റെ ഒരുദിവസത്തെ ഉപഭോഗത്തിന് മാത്രം തുല്യമാണിത് എന്നതാണ് കാരണം.
പ്രതിദിന ഉത്പാദനം നാലുലക്ഷം ബാരൽ വർദ്ധിപ്പിക്കാൻ കഴിഞ്ഞവർഷം ഒപെക് പ്ളസ് കൂട്ടായ്മ തീരുമാനിച്ചിരുന്നു. യുദ്ധപശ്ചാത്തലത്തിലെ വിലകുതിപ്പ് കണക്കിലെടുത്ത് ഉത്പാദനവർദ്ധനയുടെ അളവ് ഉയർത്തണമെന്ന് ഇന്ത്യയടക്കം ആവശ്യപ്പെട്ടെങ്കിലും ഒപെക് പ്ളസ് തള്ളി. ഇതും എണ്ണവിലക്കയറ്റത്തിന് വളമായി.
അടുത്തയാഴ്‌ച മുതൽ
ഇന്ധനവില ഉയരും
കഴിഞ്ഞ 118 ദിവസമായി മാറാതെനിന്ന പെട്രോൾ, ഡീസൽവില അടുത്തയാഴ്‌ചയോടെ കൂടിത്തുടങ്ങും. ലിറ്ററിന് 9-10 രൂപയുടെ വർദ്ധന പ്രതീക്ഷിക്കാം.
സ്വർണവില പൊള്ളുന്നു
റഷ്യയ്ക്കെതിരായ ഉപരോധം, ക്രൂഡ് വിലക്കയറ്റം എന്നിവമൂലം ഓഹരിവിപണികൾ തളരുകയും നിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്നോണം സ്വർണത്തിലേക്ക് കൂടുമാറുകയും ചെയ്‌തതോടെ, രാജ്യാന്തര സ്വർണവില ഇന്നലെയും മുന്നേറി. കഴിഞ്ഞവാരം ഔൺസിന് 1,972 ഡോളർ വരെ ഉയർന്നവില പിന്നീട് 1,886 ഡോളറിലേക്ക് താഴ്‌ന്നിരുന്നു. ഇന്നലെ വില വീണ്ടും 1,940 ഡോളർ പിന്നിട്ടു.
₹38,000 കടന്ന് പവൻ
പവൻവില ഇന്നലെ 800 രൂപ വർദ്ധിച്ച് 38,160 രൂപയിലെത്തി. 100 രൂപ ഉയർന്ന് 4,770 രൂപയാണ് ഗ്രാമിന്. 2021 ജനുവരി ആറിലെ 38,400 രൂപയ്ക്കുശേഷം സ്വർണത്തിന്റെ ഏറ്റവും ഉയർന്നവിലയാണിത്. 2021 മാർച്ചിൽ പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു വില. തുടർന്ന് ഇതുവരെ പവന് കൂടിയത് 5,280 രൂപ; ഗ്രാമിന് 660 രൂപ.
തളർന്ന് ഓഹരി, രൂപ
റഷ്യ-യുക്രെയിൻ സംഘർഷം ഏഴാംദിവസത്തിലേക്ക് കടന്നതോടെ ഓഹരിവിപണികൾ ഇന്നലെയും കനത്ത നഷ്‌ടത്തിലേക്ക് വീണു. സെൻസെക്‌സ് 778 പോയിന്റിടിഞ്ഞ് 55,468ലും നിഫ്‌റ്റി 187 പോയിന്റ് നഷ്‌ടവുമായി 16,605ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരുവേള സെൻസെക്‌സ് 1,200 പോയിന്റുവരെ ഇടിഞ്ഞിരുന്നു. വാഹനം, ബാങ്കിംഗ്, ഫാർമ ഓഹരികളാണ് കൂടുതൽ നഷ്‌ടംകുറിച്ചത്. ഡോളറിനെതിരെ 37 പൈസയിടിഞ്ഞ് 75.71ലാണ് രൂപയുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |