2015 വരെ ഇന്ത്യയിലെ ഒരു പാപ്പരത്ത കേസ് തീർപ്പാക്കാൻ നാലര വർഷം വരെയെടുത്തിരുന്നു. കോടതി നടപടി ക്രമങ്ങളുമായി ബന്ധപ്പെട്ട് കാലതാമസവും അവ്യക്തതയും നിലനിന്നു. കേസിൽ ഉൾപ്പെട്ടവർക്ക് നിയമപരമായി വലിയ ചെലവുകളും നേരിടേണ്ടിവന്നിരുന്നു. ഇതേതുടർന്ന് ഇത്തരം കേസുകൾ സമയ ബന്ധിതമായി തീർക്കാൻ അധികൃതർ തീരുമാനിച്ചതിന്റെ ഭാഗമായാണ് 2016 മേയിൽ മോദിസർക്കാർ ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റി കോഡ് (ഐ.ബി.സി) നടപ്പാക്കുന്നത്. പാപ്പരത്ത കേസുകൾ സാമ്പത്തികമായി പരിഹരിക്കുന്നതിനുള്ള ഒറ്റത്തവണ മാർഗമാണിത്.
2008-2014 കാലയളവിൽ ഇന്ത്യൻ ധനകാര്യ സ്ഥാപനങ്ങൾ വിവേചനരഹിതമായ ഇടപാടുകളിലൂടെ കൊടുത്ത വായ്പകൾ തിരിച്ചടവ് മുടങ്ങി ഇന്ത്യൻ പൊതുധനകാര്യ കെട്ടുറപ്പിന് കോട്ടംവന്നിരുന്ന സാഹചര്യത്തിലുംകൂടിയാണ് ഈ നിയമം നടപ്പിലാക്കിയത്. ഡേർട്ടി ഡസൻ എന്ന പേരിൽ റിസർവ് ബാങ്ക് 12 ഇന്ത്യൻ കമ്പനികളെ നിരീക്ഷണത്തിലാക്കിയ സമയംകൂടിയായിരുന്നു അത്. മിനിസ്ട്രി ഒഫ് ലോ ആൻഡ് ജസ്റ്റിസിന്റെ കീഴിലുള്ള ഇൻസോൾവൾസി ബാങ്ക്റപ്റ്റ്സി ബോർഡ് ഒഫ് ഇന്ത്യ(ഐ.ബി.ബി.ഐ) എന്ന നിയമാധികാരമുള്ള ബോർഡ് ആണ് ഐ.ബി.സി കൈകാര്യം ചെയ്യുന്നത്.
ഐ.ബി.സിക്ക് മുമ്പ്
വ്യാപാരത്തിനും വ്യവസായ ത്തിനും മൂലധനം സമാഹരിക്കുമ്പോൾ, ധനകാര്യസ്ഥാപനങ്ങളിൽ നിന്നോ, വ്യക്തികളിൽ നിന്നോ വാങ്ങുന്ന പണം സമയാധിഷ്ഠിതമായി തിരിച്ചടയ്ക്കുകയും അല്ലാത്തപക്ഷം നിയമനടപടിയിലൂടെ ആ പണം തിരികെ ലഭിക്കുന്നതിനു തക്കതായ ഒരു സംവിധാനം നമ്മുടെ നിയമ വ്യവസ്ഥയിൽ ഉണ്ടെങ്കിലെ നമ്മുടെ വ്യവസായങ്ങൾക്കും വ്യാപാരത്തിനും വേണ്ട
ധനം മുടക്കാൻ ധനകാര്യ സ്ഥാപനങ്ങളും ആൾക്കാരും ധൈര്യപ്പെടുകയുള്ളൂ.
ഇന്ത്യയിൽ നിലനിന്നിരുന്ന നിയമം അനുസരിച്ച് പണം തിരികെ ലഭിക്കാൻ നിയമനടപടി സ്വീകരിക്കുന്ന ആളുകൾക്ക് നിരവധി കാരണങ്ങളാൽ പണം തിരികെ ലഭിക്കുന്നതിന് വളരെയധികം സമയം നഷ്ടമാകുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. സ്ഥിതിവിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരിച്ചടവു മുടങ്ങിയ വായ്പ, നിയമനടപടികളിലൂടെ തിരികെ ലഭിക്കാൻ ശരാശരി നാലരവർഷം മുതൽ 20 വർഷം വരെ എടുക്കുന്നതായി കാണാം. തൊഴിലാളികളുടെ നഷ്ടം, സർക്കാരിന് ലഭിക്കുന്ന വരുമാനനഷ്ടം ഒക്കെ ഇതിന്റെ പരിണിതഫലമാണ്.
ഇങ്ങനെയുള്ള പല ഘടകങ്ങളെ വിലയിരുത്തിയാണ് 'വേൾഡ് ബാങ്ക് ഈസ് ഒഫ് ഡൂയിംഗ് ബിസിനസ് ' എന്ന സൂചിക
തയ്യാറാക്കുന്നത്. 2015 ൽ ഇന്ത്യയുടെ സ്ഥാനം 142 ആയിരുന്നത് 2020 ആയപ്പോഴേക്കും 63-ാം സ്ഥാനത്ത്
എത്തിയത് ഐ.ബി.സി കോഡ് എന്ന നിയമം പ്രാബല്യത്തിൽ വന്നതിന്റെ ഫലം ആണ്.
ഐ.ബി.സിക്ക് ശേഷം
എന്നാൽ, ഐ.ബി.സി നിയമത്തിൽ പ്രസ്ഥാനത്തെയും പ്രൊമോട്ടറേയും രണ്ടായി കണ്ട് , പണം കടംകൊടുത്തവരുടെ സഹകരണത്തോടെ എൻ.സി.എൽ.ടിയുടെ മേൽനോട്ടത്തിൽ പരിഹരിക്കാൻ പറ്റുമെങ്കിൽ പരിഹരിച്ച് പുതിയ മാനേജ്‌മെന്റിനെ ഏൽപ്പിക്കാനുള്ള ശ്രമവും അങ്ങനെ സാധിക്കാത്ത സാഹചര്യത്തിൽ സമയാധിഷ്ഠിതമായി ലിക്വിഡേറ്റ് ചെയ്യുന്നതിനും ശ്രമിക്കും. ഈ നിയമം ഇപ്പോൾ കമ്പനികൾക്ക് ഗ്യാരന്റി കൊടുത്തിരിക്കുന്ന വ്യക്തികൾക്കു മാത്രമെ പ്രായോഗികമാക്കിയിട്ടുള്ളൂ. വ്യക്തികൾ, പാർട്ട്ണർഷിപ്പ് എന്നിവയ്ക്കുള്ള നിയമം നോട്ടിഫൈ ചെയ്തിട്ടില്ല.
നടപടിക്രമങ്ങൾ
ഘട്ടം 1
'എ" എന്ന കമ്പനി സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് തങ്ങളുടെ കടങ്ങൾ വീട്ടാൻ കഴിയാത്ത അവസ്ഥയിലാണെന്ന് കരുതുക. ഈ സാഹചര്യത്തിൽ കമ്പനിക്ക് കുടിശ്ശിക നൽകിയവർ 'എ"യെ പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കും. കമ്പനിയുടെ സാമ്പത്തിക കണക്കുകൾ പരിശോധിച്ച ശേഷം 14 ദിവസത്തിനുള്ളിൽ എൻ.സി.എൽ.ടിക്ക് ഇത് അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.
ഘട്ടം 2
ഇത് അംഗീകരിച്ചാൽ 180 ദിവസത്തിനുള്ളിൽ 'എ"ക്കായി ഒരു റെസല്യൂഷൻ പ്ലാൻ തയ്യാറാക്കാൻ ഒരു ഇടക്കാല റെസല്യൂഷൻ പ്രൊഫഷണലിനെ(ഐ.ആർ.പി) ട്രിബ്യൂണൽ നിയമിക്കും. ഈ കാലയളവിൽ 'എ"യുടെ ബോർഡ് ഡയറക്ടർമ്മാരെ സസ്പെൻഡ് ചെയ്യും. പ്രമോട്ടർമാർക്ക് കമ്പനിയിലുള്ള മുഴുവൻ അധികാരങ്ങളും നഷ്ടപ്പെടും. പിന്നീട് 'എ"യുടെ മുഴുവൻ ആസ്തികളും ഐ.ആർ.പിന്റെ നിയന്ത്രണത്തിലാകും. ഐ.ആർ.പിയുടെ സഹായത്തോടെ കുടിശ്ശിക നൽകിയവരുടെ സമിതി സ്ഥാപനത്തിന്റ ലിക്യൂഡ് ആസ്തികൾ വിറ്റുകൊണ്ട് പണം സമാഹരിക്കാൻ ശ്രമിക്കും.
ഘട്ടം 3
180 ദിവസത്തിനുള്ളിൽ കോർപ്പറേറ്റ് ഇൻസോൾവെൻസി റെസല്യൂഷൻ പ്രൊസീജിയർ വഴി കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ സാധിച്ചില്ലെങ്കിൽ 'എ"എന്ന കമ്പനിയെ പാപ്പരായി പ്രഖ്യാപിച്ചു കൊണ്ട് മറ്റു ലേല പരിപാടികളിലേക്ക് കടക്കും. ഇതിലൂടെ കമ്പനിയുടെ മൊത്തം ആസ്തികളും വിറ്റു പണമാക്കി കൊണ്ട് കുടിശ്ശിക നൽകിയവർ, 'എ"യുടെ മുൻഗണന ഓഹരി ഉടമകൾ എന്നിവർക്ക് വീതിച്ച് നൽകും. ഐ.ആർ.പിക്കും അവരുടെ പ്രതിഫലം ലഭിക്കും.
(അഡ്വ.പ്രതാപ് പിള്ള, കേരള ഹൈക്കോടതി അഭിഭാഷകനും ഐ.ബി.ബിഐ അംഗീകരിച്ച ഇൻസോൾവെൻസി റെസലൂഷൻ പ്രഫഷണലുമാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |