ന്യൂഡൽഹി: ഇന്ത്യൻ പുനരുപയോഗ ഊർജ്ജവികസന ഏജൻസി ലിമിറ്റഡിന് (ഐ.ആർ.ഇ.ഡി.എ) 1,500 കോടിയുടെ ധനസഹായം നൽകാൻ കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെചേർന്ന സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതി യോഗത്തിലാണ് തീരുമാനമെടുത്തത്.
കേന്ദ്രസർക്കാർ ഓഹരി ഇനത്തിൽ 1500 കോടിരൂപ അനുവദിക്കുന്നതോടെ, പുനരുപയോഗ ഊർജ്ജ മേഖലയിൽ ഏകദേശം 12,000 കോടി രൂപ കടം കൊടുക്കുന്നതിന് സഹായിക്കും. ഇത് ഏകദേശം 3500 മുതൽ 4000 മെഗാവാട്ടിന്റെ അധികശേഷിക്കായുള്ള പുനരുപയോഗ ഊർജ്ജ മേഖലയുടെ കടാവശ്യങ്ങൾ നിറവേറ്റും.
ഐ.ആർ.ഇ.ഡി.എയുടെ അറ്റവരുമാനം മെച്ചപ്പെടുത്തും. കടം കൊടുക്കാനും വാങ്ങാനുമുള്ള പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി മൂലധന-അപായസാദ്ധ്യത ആസ്തി അനുപാതം (സി.ആർ.എ.ആർ) വർദ്ധിപ്പിക്കും.
ഐ.ആർ.ഇ.ഡി.എ
പുനരുപയോഗ ഊർജ്ജ മേഖലയ്ക്കായുള്ള സവിശേഷ ബാങ്കിതര ധനകാര്യ സ്ഥാപനമായി 1987ൽ സ്ഥാപിക്കപ്പെട്ട ഐ.ആർ.ഇ.ഡി.എ, എം.എൻ.ആർ.ഇ(മിനിസ്ട്രി ഒഫ് ന്യൂ ആൻഡ് റിന്യുവബിൾ എനർജി) യുടെ അധികാര പരിധിയിലുള്ള ഒരു മിനി രത്ന (കാറ്റഗറി-1) കമ്പനിയാണ്. സാങ്കേതിക-വാണിജ്യരംഗങ്ങളിൽ വൈദഗ്ദ്ധ്യമുള്ള, 34 വർഷത്തിലധികം പ്രവർത്തന പരിചയമുള്ള ഐ.ആർ.ഇ.ഡി.എ, പുനരുപയോഗ ഊർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വായ്പകൾ നൽകാനും മറ്റും പിന്തുണനൽകുന്നു.
ഈ ധനസഹായം പ്രതിവർഷം 10,200 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
7.49 മില്യൺ ടൺ കാർബൺ ഡൈ ഓക്‌സൈഡ് ബഹിർഗമനം കുറയ്ക്കാനും സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |