50-ാം വയസിൽ ഒരുവർഷംനീളുന്ന ആഘോഷപരിപാടികൾ
കൊച്ചി: ചെറുകപ്പലുകൾ നിർമ്മിച്ച് തുടങ്ങി നഷ്ടങ്ങളെ മറികടന്ന് വിമാനവാഹിനി ഉൾപ്പെടെ നിർമ്മിച്ച് ലോകത്തെ മികച്ച കപ്പൽശാലകളുടെ ഗണത്തിൽ ഇടംപിടിച്ച കൊച്ചി കപ്പൽശാലയ്ക്ക് 50 വയസിന്റെ നിറവ്. 1972ൽ ആരംഭിച്ച കപ്പൽശാല, അറ്റകുറ്റപ്പണികളുടെ അന്താരാഷ്ട്ര കേന്ദ്രമായി മാറാൻ ഒരുങ്ങുകയാണിപ്പോൾ. ഒരുവർഷം നീളുന്ന പരിപാടികളോടെയാണ് 50-ാം വാർഷികാഘോഷം. ഈമാസം 30 ന് ആഘോഷപരിപാടികളുടെ ഉദ്ഘാടനം കേന്ദ്ര സംസ്ഥാന മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ നടക്കും.
കേന്ദ്ര സർക്കാരിന്റെ പൂർണ ഉടമസ്ഥതയിൽ ആരംഭിച്ച കപ്പൽശാല പൂർണമായും ആഭ്യന്തരമായി രൂപകല്പന ചെയ്ത ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പൽ വിക്രാന്ത് ഉൾപ്പെടെ നിർമ്മിച്ചിട്ടുണ്ട്. മേയ് ആദ്യവാരം കടൽപരീക്ഷണത്തിന്റെ അവസാനയാത്ര നടത്തുന്ന വിക്രാന്ത് ആഗസ്റ്റിൽ നാവികസേനാ വ്യൂഹത്തിൽ ഒൗദ്യോഗികമായി ഉൾപ്പെടും. 113 കോടി രൂപയുടെ മൂലധനവുമായി ആരംഭിച്ച കപ്പൽശാല 1994 വരെ നഷ്ടത്തിലാണ് പ്രവർത്തിച്ചത്. കടബാദ്ധ്യതകൾ ഓഹരിയാക്കി കേന്ദ്രം മാറ്റിയതോടെ നല്ല ദിനങ്ങൾ ആരംഭിച്ചെന്ന് കപ്പൽശാല ഡയറക്ടർ ബിജോയ് ഭാസ്കർ പറഞ്ഞു.
കയറ്റുമതി 47 കപ്പലുകൾ
വിദേശരാജ്യങ്ങളിലേക്ക് 47 കപ്പലുകൾ നിർമ്മിച്ച് കയറ്റുമതി ചെയ്തു. നോർവെ, നെതൽലാൻഡ്സ്, സൈപ്രസ്, അമേരിക്ക, ജർമ്മനി, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങൾ കൊച്ചിയിൽ നിർമ്മിച്ച കപ്പലുകൾ ഉപയോഗിക്കുന്നു. ഇന്ത്യൻ നാവികസേന, കോസ്റ്റ് ഗാർഡ്, ഷിപ്പിംഗ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, ഇൻലാൻഡ് വാട്ടർ വാട്ടർവേയ്സ് അതോറിട്ടി, വിവിധ തുറമുഖ ട്രസ്റ്റുകൾ തുടങ്ങിയവരാണ് പ്രധാന ഉപഭോക്താക്കൾ.
വളർച്ചയിൽ കുതിപ്പ്
കൊച്ചിക്ക് പുറമെ മുംബയ്, കൊൽക്കത്ത, ആൻഡമാനിലെ പോർട്ട് ബ്ളെയർ എന്നിവിടങ്ങളിലും കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രങ്ങൾ ആരംഭിച്ചു. കൊൽക്കത്തയിലെ ഹൂഗ്ളി കപ്പൽശാലയും കർണാടകയിലെ മാൽപ്പേ ടെബ്മ ഷിപ്പ്‌യാർഡ് എന്നിവ ഉപസ്ഥാപനങ്ങളായി ഏറ്റെടുത്തു.
കൊച്ചിയിൽ വില്ലിംഗ്ഡൺ ഐലൻഡിൽ നിർമ്മിക്കുന്ന ഇന്റർനാഷണൽ ഷിപ്പ് റിപ്പയർ ഫെസിലിറ്റിയാണ് പുതിയ പദ്ധതി. 2023ൽ പൂർത്തിയാകും. 80 ശതമാനം പണികൾ പൂർത്തിയായി. കപ്പലുകൾ ലിഫ്റ്റ് ഉപയോഗിച്ച് പൊക്കിയെടുത്ത് ഡോക്കിൽ അറ്റകുറ്റപ്പണികൾ നടത്താവുന്ന കേന്ദ്രമാണിത്.
പുതിയ ഡ്രൈ ഡോക്കിന്റെ നിർമ്മാണം തുടരുകയാണ്. 310 മീറ്റർ നീളവും 75 മീറ്റർ വീതിയും 13 മീറ്റർ ആഴവുമുള്ള ഡോക്കാണ് ഒരുങ്ങുന്നത്. 70,000 മെട്രിക് ടൺ ഭാരമുള്ള കപ്പലുകൾ ഇവിടെ കയറ്റാൻ കഴിയും.
ധനസ്ഥിതി
നികുതിക്ക് ശേഷമുള്ള ലാഭം (കോടി രൂപ)
2016 17 : 322
2017 18 : 397
2018 19 : 481
2019 20 : 638
2020 21 : 610
സർക്കാരിന് ലഭിക്കുന്നത്
നികുതി 200 കോടി
ലാഭവിഹിതം 203 കോടി
ഒരുവർഷത്തെ ആഘോഷം
സുവർണ ജൂബിലി ആഘോഷങ്ങൾ ഈമാസം 30ന് ആരംഭിക്കും. വൈകിട്ട് 3.30ന് ചേരുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, വാട്ടർവേയ്സ് മന്ത്രി സർബാനന്ദ സോനോവാൾ, സഹമന്ത്രി ശന്തനു താക്കൂർ, വിദേശകാര്യ, പാർലമെന്ററി സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന തൊഴിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, മേയർ എം. അനിൽകുമാർ, ടി.ജെ. വിനോദ് എം.എൽ.എ., തുറമുഖ വകുപ്പ് സെക്രട്ടറി ഡോ. സഞ്ജീവ് രഞ്ജൻ എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |