കൊച്ചി: അഞ്ചുവർഷത്തിനകം 2,000 കോടി ഡോളർ മൂല്യമുള്ള സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) പദ്ധതി. ഓരോ വർഷവും 15 ശതമാനം കയറ്റുമതി വളർച്ച കൈവരിച്ചും നിലനിറുത്തിയും ലക്ഷ്യം നേടുമെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ ദൊഡ്ഡ വെങ്കിടസ്വാമി പറഞ്ഞു.
ഇന്ത്യയിൽ നിന്നുള്ള 90 ശതമാനം സമുദ്രോത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്ന 20 വിപണികൾ തിരഞ്ഞെടുക്കും. അവിടേക്കുള്ള കയറ്റുമതിയുടെ അളവും വിപണിയിലെ രീതികളും മനസ്സിലാക്കാൻ 20 ഓഫീസർമാരെയും നിയമിക്കും. കയറ്റുമതിക്കാർക്ക് നൽകാൻ മാസന്തോറും വിപണി റിപ്പോർട്ടും ബയർമാരുടെ ഡയറക്ടറിയും പുറത്തിറക്കും.
സംസ്ഥാനങ്ങൾ തിരിച്ചുള്ള കയറ്റുമതി വികസന പദ്ധതി തയ്യാറാക്കും.
തമിഴ്‌നാട്ടിലെ സിർകാളിയിൽ രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ (ആർ.ജി.സി.എ) സ്ഥാപിച്ചു. കാളാഞ്ചി, ഞണ്ട്, ഗിഫ്റ്റ്, തിലോപിയ മീനുകളുടെ കൃഷിക്കാവശ്യമായ ഗവേഷണങ്ങളും പ്രവർത്തനങ്ങളും ആരംഭിച്ചു. ആൻഡമാനിൽ കാരച്ചെമ്മീനിന്റെ പുനരുജ്ജീവനവത്തിനും നടപടികൾ ആരംഭിച്ചു.
രാജ്യമൊട്ടാകെ സമുദ്രോത്പന്ന മത്സ്യക്കൃഷി മേഖലയിൽ സുസ്ഥിര നടപടികളും ഗുണമേന്മയും ഉറപ്പാക്കുന്ന ശൃംഖല രൂപീകരിക്കും. മത്സ്യബന്ധനം, മൂല്യവർദ്ധിത ഉത്പന്നങ്ങൾ, വിപണി വിപുലീകരണം എന്നിവയും തുടങ്ങി.
രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഇന്ത്യ ഇന്റർനാഷണൽ സീഫുഡ് ഷോ എം.പി.ഇ.ഡി.എയുടെ ആതിഥേയത്വത്തിൽ കൊൽക്കത്തയിൽ 2023 ഫെബ്രുവരിയിൽ സംഘടിപ്പിക്കും. കയറ്റുമതി വ്യവസായവും ഇറക്കുമതിക്കാരും തമ്മിലുള്ള ആശയവിനിമയത്തിന് മേള വേദിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |