തിരുവനന്തപുരം: സൈന്യവുമായി ബന്ധപ്പെട്ട നിർണായക പദവി വഹിച്ചിട്ടാണ് കെൽട്രോണിന്റെ സാരഥിയായി ഡോ. എസ്. വിജയൻ പിള്ള ചുമതലയേൽക്കുന്നത്. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പ്മെന്റ് ഓർഗനൈസേഷന്റെ (ഡി.ആർ.ഡി.ഒ) നിയന്ത്രണത്തിലുള്ള നേവൽ ഫിസിക്കൽ ആൻഡ് ഓഷ്യാനാഗ്രോഫിക് ലബോറട്ടറി (എൻ.പി.ഒ.എൽ) ഡയറക്ടറായി വിരമിച്ച പ്രതിരോധ ശാസ്ത്രജ്ഞനാണ് ഇദ്ദേഹം.
ആലപ്പുഴ ജില്ലയുടെ തെക്കെ അതിർത്തിയിലെ വള്ളികുന്നം ഗ്രാമപഞ്ചായത്തിൽ ഇലിപ്പക്കുളം ഇടയിലവീട്ടിൽ ശിവരാമപിള്ള- ലക്ഷ്മിക്കുട്ടിയമ്മ ദമ്പതികളുടെ മകനാണ് വിജയൻപിള്ള. ഇലിപ്പക്കുളം ഗവ. ഹൈസ്കൂളിലും കൃഷ്ണപുരം ജൂനിയർ ടെക്നിക്കൽ സ്കൂളിലുമായി വിദ്യാഭ്യാസം കഴിഞ്ഞ് എയർഫോഴ്സിൽ എയർമാനായാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ജമ്മു-കാശ്മീർ മേഖലയിൽ അഞ്ച് വർഷം സേവനം ചെയ്ത ഘട്ടത്തിലാണ് ഉപരിപഠനം മനസിലെ സ്വപ്നമാവുന്നത്. എ.എം.ഐ.ഇ പാസായ ശേഷം ഖരഗ്പൂർ ഐ.ഐ.ടിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി ഡി.ആർ.ഡി.ഒയിൽ സയന്റിസ്റ്റായി.
മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാമുമായി ചേർന്ന് പ്രവർത്തിച്ച ദിനങ്ങൾ ഔദ്യോഗിക ജീവിതത്തിൽ നിർണായകമായി. 1998-ൽ പ്രഥമ അഗ്നി അവാർഡ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയിയിൽ നിന്ന് ഏറ്റുവാങ്ങി. 2018-ൽ കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ നിന്ന് പിഎച്ച്.ഡി കരസ്ഥമാക്കി.
സോണാർ സിസ്റ്റം ഉൾപ്പെടെ നാവിക സേനയുടെ ഡിസൈൻ പദ്ധതികളിൽ പങ്കെടുത്തിട്ടുണ്ട്. അന്തർ വാഹിനികൾ, നാവിക കപ്പലുകൾ എന്നിവയുമായി ബന്ധപ്പെട്ട സോണാർ പദ്ധതികളുടെ നിർവഹണത്തിൽ 34 വർഷത്തെ പരിചയം.
വ്യവസായ മന്ത്രി പി.രാജീവാണ് വിജയൻപിള്ളയുടെ സേവനം കെൽട്രോണിന് പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഭാര്യ ബിന്ദു. മക്കൾ: ഗാർഗി വി.പിള്ള (ഖരഗ്പൂർ ഐ.ഐ.ടി), ഡോ.ഗോകുൽവി.പിള്ള( എം.ബി.ബി.എസ്).
കെൽട്രോണിൽ
എത്തുമ്പോൾ
പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട കെൽട്രോൺ പദ്ധതികളുടെ മേൽനോട്ടവും ഏകോപനവും. കെൽട്രോൺ ഏറ്റെടുത്തിട്ടുള്ള പ്രതിരോധ പദ്ധതികളുടെ സാങ്കേതിക മേൽനോട്ടവും സമയ ബന്ധിതമായ പൂർത്തീകരണവും, നിലവിലുള്ള ഉപകരണങ്ങളുടെ ആധുനീകരണം, ഡി.ആർ.ഡി.ഒ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായുള്ള ഏകോപനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |