തിരുവനന്തപുരം: കോവളത്തെ ലീല റാവിസ് കോവളം ഹോട്ടലിന്റെ (പഴയ ഐ.ടി.ഡി.സി അശോകാ ഹോട്ടൽ) ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി ഒരു കോടി രൂപയുടെ ഉപരിപഠന സ്കോളർഷിപ്പ് നൽകുമെന്ന് ആർ.പി ഗ്രൂപ്പ് ചെയർമാൻ ഡോ. രവി പിള്ള വാർത്താസമ്മേളനത്തിൽ അറിയിച്ചു.
1000 വിദ്യാർത്ഥികൾക്ക് 10000 രൂപ വീതമാണ് സ്‌കോളർഷിപ്പ്. ഇതിൽ 70 ശതമാനം പെൺകുട്ടികൾക്കായിരിക്കും. വിദ്യാഭ്യാസ സ്ഥാപന മേധാവിയുടെ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സ്കോളർഷിപ്പ്. കോവളം സ്വദേശികൾക്ക് പ്രത്യേക പരിഗണന ലഭിക്കും.
കൊവിഡിനു ശേഷം തിരിച്ചുവരവിന് ഒരുങ്ങുന്ന കേരളത്തിന്റെ ടൂറിസം വ്യവസായത്തിന് പുതിയ മാനം നൽകുന്ന പദ്ധതികൾ കോവളത്ത് നടപ്പിലാക്കുമെന്ന് രവി പിള്ള പറഞ്ഞു.
2023ൽ സന്ദർശിക്കേണ്ട 50 സ്ഥലങ്ങളിൽ ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ കേരളവും ഇടം പിടിച്ചിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ ടൂറിസം സാധ്യതകൾ പതിന്മടങ്ങ് വർദ്ധിപ്പിച്ചു.
വ്യോമ റെയിൽ കണക്ടിവിറ്റിയും മികച്ച റോഡുകളുമുണ്ടെങ്കിൽ ആഭ്യന്തര വിദേശ ടൂറിസ്റ്റുകൾ കേരളത്തിലേക്ക് ഒഴുകും. രാജ്യത്തിനകത്തും പുറത്തും നമ്മൾ നല്ല രീതിയിൽ ടൂറിസം പ്രമോഷൻ നടത്തുന്നുണ്ട്. നമ്മുടെ നാടിനെ കുറിച്ച് ഇവർക്കൊക്കെ അറിയാം. എന്നാൽ എത്തിപെടാനുള്ള ബുദ്ധിമുട്ടാണ് പലരേയും അകറ്റി നിറുത്തുന്നത്. സംസ്ഥാനത്ത് റോഡ് വികസനം അതിവേഗം പുരോഗമിക്കുകയാണ്. ഒരു വർഷത്തിനുള്ളിൽ ഇത് പൂർണമാകും.
പരിസര ശുചിത്വത്തിലും മാലിന്യ സംസ്‌കരണത്തിലുമാണ് ഇനി ശ്രദ്ധ വേണ്ടത്. ഭരണകൂടവും ജനങ്ങളും കൈകോർത്താൽ മാത്രമേ ഇത് സാദ്ധ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
ലീല റാവിസ് കോവളം, ലീല റാവിസ് അഷ്ടമുടി ഹോട്ടലുകളുടെ ക്ലസ്റ്റർ ജനറൽ മാനേജർ ബിസ്വജിത് ചക്രബർത്തി, ലീല് റാവിസ് ഹോട്ടൽ മുൻജനറൽ മാനേജരും സുവർണ ജൂബിലി ആഘോഷങ്ങളുടെ രക്ഷാധികാരിയുമായ ദിലീപ് കുമാറും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |