കയർഫെഡ് കൊൽക്കത്ത ഷോറൂം തുറന്നു
ആലപ്പുഴ: ദീർഘകാലാടിസ്ഥാന പദ്ധതികളിലൂടെ കയർമേഖലയെ നവീകരിച്ച് ശക്തിപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കയർഫെഡിന്റെ കൊൽക്കത്ത ഷോറൂം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരമ്പരാഗത വ്യവസായമേഖലയെ ശക്തിപ്പെടുത്തി സംരക്ഷിക്കുകയെന്ന സർക്കാർനയത്തിന്റെ ഭാഗമായി കയർമേഖലയിലെ വിഷയങ്ങൾ പഠിക്കൈൻ അഞ്ചംഗ വിദഗ്ദ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. വിപണനം, യന്ത്രവത്കരണം, ഗവേഷണം തുടങ്ങിയ മേഖലകളിൽ കാലാനുസൃതമായി കൊണ്ടുവരേണ്ട മാറ്റങ്ങൾ സമിതി പരിശോധിക്കും. നടപ്പ് സാമ്പത്തിക വർഷത്തിൽ കയർമേഖലയ്ക്കായി 117 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കയർഫെഡ് ചെയർമാൻ ടി.കെ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു. കയർ വികസന ഡയറക്ടറും കയർഫെഡ് മാനേജിംഗ് ഡയറക്ടറുമായ വി.ആർ.വിനോദ്, കൊൽക്കത്ത മലയാളി സമാജം പ്രസിഡന്റ് ഡോ.കെ.കെ.കൊച്ചുകോശി, കയർ ബോർഡ് ഇൻസ്പെക്ടർ കെ.ശിവൻ, മാർക്കറ്റിംഗ് മാനേജർ ആർ.ആർ.സുനിൽകുമാർ, വിവിധ മലയാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
ഷോറൂം അമേർസ്‌റ്റ് സ്ട്രീറ്റിൽ
ഗുണമേന്മയുള്ള കയറിൽ തീർത്ത വ്യത്യസ്തങ്ങളായ ഉത്പന്നങ്ങൾ ലഭിക്കുന്ന പുതിയ വിപണനകേന്ദ്രം കൊൽക്കത്ത കോർപ്പറേഷൻ അമേർസ്റ്റ് സ്ട്രീറ്റിലാണുള്ളത്. കയർഭൂവസ്ത്രത്തിന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ള വിപണി ശക്തിപ്പെടുത്താൻ ഷോറൂം വഴിയൊരുക്കും.
ഇന്ത്യയൊട്ടാകെ പ്രധാന നഗരങ്ങളിൽ സ്വന്തമായി 50 ഷോറൂമുകളാണ് കയർഫെഡിനുള്ളത്. 25 എണ്ണം കേരളത്തിലും ബാക്കി കേരളത്തിനു വെളിയിലുമാണ്. കേരളത്തിന് പുറത്തുള്ള ഷോറൂമുകളിൽ ഭൂരിഭാഗവും അതത് സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരികളിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |