തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സർവകാല റെക്കാഡിലെത്തി സ്വർണവില. ഇന്ന് പവന് 560 രൂപ വർദ്ധിച്ച് 75,760 രൂപയായി. ഗ്രാമിന് 70 രൂപ കൂടി 9,470 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 800 രൂപയാണ് വർദ്ധിച്ചത്. ഓഗസ്റ്റ് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 73,200 രൂപയും ഗ്രാമിന് 9,150 രൂപയുമായിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ നയത്തിന്റെ ഭാഗമായാണ് ഇന്ത്യയിൽ സ്വർണവില കുതിക്കുന്നത്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 3,378 ഡോളറും രൂപയുടെ വിനിമയ നിരക്ക് 87.70ലുമാണ്. നിലവിൽ ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 81,500 രൂപ നൽകണം. ഓണം, വിവാഹ സീസണുകളിലെ സ്വർണവില കുതിപ്പ് ഉപഭോക്താക്കളെയും വ്യാപാരികളെയും ആശങ്കയിലാക്കുന്നുവെന്ന് ആൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
അതേസമയം, ഇന്ന് സംസ്ഥാനത്തെ വെളളിവിലയിൽ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഗ്രാമിന് 127 രൂപയും ഒരു കിലോഗ്രാമിന് 1,27,000 രൂപയുമാണ് വില. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്. ഡോളറുമായി താരതമ്യം ചെയ്യുമ്പോൾ രൂപയുടെ വിലയില്‍ വരുന്ന കയറ്റിറക്കങ്ങളും വെള്ളിവിലയെ സ്വാധീനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |