പദ്ധതി കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കേന്ദ്രം
കൊച്ചി: കൊവിഡിന്റെ ഒന്നാംതരംഗ കാലത്ത് സർക്കാർ ഗ്യാരന്റിയോടെ അവതരിപ്പിച്ച പ്രത്യേക വായ്‌പാപദ്ധതിയായ എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം (ഇ.സി.എൽ.ജി.എസ്) ചെറുകിട ബിസിനസ് മേഖലകൾക്കും കൂടി ലഭ്യമാക്കിയേക്കും. കൊവിഡ് സൃഷ്‌ടിച്ച സമ്പദ്‌ഞെരുക്കം പൂർണമായി വിട്ടൊഴിഞ്ഞില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്രനീക്കം.
ഫെബ്രുവരിയിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന 2022-23 സമ്പദ്‌വർഷത്തേക്കുള്ള ബഡ്‌ജറ്റിലാകും പദ്ധതി വിപുലീകരണം സംബന്ധിച്ച പ്രഖ്യാപനം. കഴിഞ്ഞവർഷം മേയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ 'ആത്മനിർഭർ ഭാരത് അഭിയാൻ" ഉത്തേജക പദ്ധതിയുടെ ഭാഗമായിരുന്നു ഇ.സി.എൽ.ജി.എസ്. മൂന്നുലക്ഷം കോടി രൂപയുടെ ഇ.സി.എൽ.ജി.എസ് പദ്ധതി തുടക്കത്തിൽ എം.എസ്.എം.ഇകൾക്കായാണ് നടപ്പാക്കിയതെങ്കിലും പിന്നീട് ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി കെ.വി. കാമത്ത് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി കണ്ടെത്തിയ, കൊവിഡിൽ വൻ പ്രതിസന്ധിയിലായ 26 മേഖലകളെ കൂടി ഉൾപ്പെടുത്തി.
ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഊർജം, ടെക്‌സ്‌റ്റൈൽ, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയിൽ, സിമന്റ്, നിർമ്മാണം, ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഈവർഷം ജൂണിൽ പദ്ധതിയുടെ മൂല്യം മൂന്നുലക്ഷം കോടി രൂപയിൽ നിന്ന് 4.5 ലക്ഷം കോടി രൂപയിലേക്കും ഉയർത്തി. കൊവിഡ് രണ്ടാംതരംഗ പശ്ചാത്തലത്തിലായിരുന്നു ഇത്.
100 ശതമാനം ഈടുരഹിതം
നാഷണൽ ക്രെഡിറ്ര് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനിയാണ് (എൻ.സി.ജി.ടി.സി) ബാങ്കുകൾ, എൻ.ബി.എഫ്.സി., മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവ വഴി 'എമർജൻസി ക്രെഡിറ്ര് ലൈൻ ഗ്യാരന്റി" സ്‌കീം (ഇ.സി.എൽ.ജി.എസ്) വായ്പാ പദ്ധതി നടപ്പാക്കുന്നത്. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ.
നിലവിലെ വായ്‌പാ തിരിച്ചടവിന്റെ പരമാവധി 20 ശതമാനം തുകയാണ് പുതിയ വായ്‌പയായി ലഭിക്കുക.
2022 മാർച്ച് 31 വരെയാണ് വായ്പ നേടാൻ അവസരം
സർക്കാർ ഗ്യാരന്റി
പൂർണമായും സർക്കാരിന്റെ ഗ്യാരന്റിയോടെ കൂടുതൽ വായ്‌പ നേടാനുള്ള അവസരമാണ് സംരംഭകർക്ക് ലഭിക്കുന്നത്. ഈ തുക പ്രയോജനപ്പെടുത്തി കുടിശിക വീട്ടുകയോ സംരംഭം പുനരുജ്ജീവിപ്പിക്കുകയോ ചെയ്യാം. കൊവിഡിൽ സംരംഭങ്ങൾ പൂട്ടുന്നതും തൊഴിൽനഷ്‌ടമുണ്ടാവുന്നതും ചെറുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
₹2.82 ലക്ഷം കോടി
നാലുലക്ഷം കോടി രൂപയുടെ പദ്ധതിപ്രകാരം ഇതുവരെ അനുവദിച്ചത് 2.82 ലക്ഷം കോടി രൂപയുടെ വായ്‌പകൾ. 2.28 ലക്ഷം കോടി രൂപ വിതരണം ചെയ്‌തു. 1.15 കോടി പേരാണ് പ്രയോജനം നേടിയത്. 5.45 കോടി തൊഴിലുകളും ഇതുവഴി സംരക്ഷിച്ചുവെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |