ന്യൂഡൽഹി: ഇന്ത്യയിൽ 100 കോടി ഡോളറിനുമേൽ (7,500 കോടി രൂപ) നിക്ഷേപകമൂല്യമുള്ള (യൂണികോണുകൾ) 100ലേറെ സ്‌റ്റാർട്ടപ്പുകൾ ഈവർഷം സൃഷ്‌ടിക്കപ്പെടുമെന്ന് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസിന്റെ വിലയിരുത്തൽ. കൊവിഡ് പ്രതിസന്ധിക്കിടയിലും 2021ൽ ഇന്ത്യ 42 പുതിയ യൂണികോണുകളെ സൃഷ്‌ടിച്ചിരുന്നു. ആകെ 79 യൂണികോണുകളാണ് ഇന്ത്യയിലുള്ളത്.
ലോകത്ത് യൂണികോൺ കമ്പനികളുടെ എണ്ണത്തിൽ മൂന്നാമതാണ് ഇന്ത്യ. അമേരിക്കയും ചൈനയുമാണ് മുന്നിൽ. 2022ൽ ആദ്യരണ്ടുമാസത്തിലെ ഓരോ അഞ്ചുനാളിലും പുതുതായി ഒരു യൂണികോൺ വീതം ഇന്ത്യയിൽ പിറന്നുകഴിഞ്ഞു. ഇതേ ട്രെൻഡ് നിലനിറുത്തിയാൽ 2022ൽ പുതിയ യൂണികോണുകളുടെ എണ്ണം 100 കവിയുമെന്ന് എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് ചൂണ്ടിക്കാട്ടുന്നു.
ഇന്റർനെറ്റ് പ്രവർത്തനങ്ങൾ വ്യാപിക്കുന്നതിനാൽ, ഇന്ത്യൻ സ്‌റ്റാർട്ടപ്പുകളിൽ നിക്ഷേപിക്കുന്നതിന് ഇതു സുവർണാവസരമെന്നാണ് വിലയിരുത്തൽ. 84 കോടിയോളം ഇന്റർനെറ്റ് വരിക്കാരാണ് ഇന്ത്യയിലുള്ളത്. ഷോപ്പിംഗ്, പേമെന്റ്, വിദ്യാഭ്യാസം, ഇ-കൊമേഴ്‌സ്, ബിസിനസ് തുടങ്ങിയവയ്ക്കെല്ലാം ഇന്ത്യക്കാർ വൻതോതിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതും നേട്ടമാണ്. 2,100 ഇടപാടുകളിലായി 2021ൽ 6,600 കോടി ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |