കൊച്ചി: പുതിയ തലമുറ വിദേശത്തേക്ക് കുടിയേറുന്നത് ഒഴിവാക്കാനായി
വിദ്യാഭ്യാസത്തിനൊപ്പം വരുമാനവും ഉറപ്പാക്കുന്ന പദ്ധതി സംസ്ഥാന സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ഡോ. ആർ.ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. തൊഴിൽ അന്വേഷകരിൽ നിന്ന് തൊഴിൽദായകരായി യുവതലമുറ മാറണം. ഇതിനായി കേരളത്തെ വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥയാക്കും.
വിദ്യാലയങ്ങളിൽ സ്റ്റാർട്ടപ്പ് യൂണിറ്റുകളും ഇന്നൊവേഷൻ, ഇൻകുബേഷൻ ഇക്കോ സിസ്റ്റവും നടപ്പാക്കും. കേരള സാങ്കേതിക സർവകലാശാലയോട് ചേർന്ന് ഐ.ഐ.ടി നിലവാരത്തിലുള്ള ഗവേഷണകേന്ദ്രം ആരംഭിക്കും. എം.ജി. സർവകലാശാല കമ്പനി രൂപീകരിച്ച് 35 കോടി രൂപ ചെലവിൽ ഇന്നൊവേഷൻ ഇൻകുബേഷൻ സെന്റർ തുടങ്ങി. വിദ്യാർത്ഥികളുടെ മികച്ച കണ്ടുപിടിത്തങ്ങൾക്ക് 25 ലക്ഷം രൂപ വരെ നൽകുമെന്നും മന്ത്രി പറഞ്ഞു. വാർത്താസമ്മേളനത്തിൽ അസാപ് സി.എം.ഡി ഡോ. ഉഷ ടൈറ്റസും പങ്കെടുത്തു.
പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റ് ഇന്ന്
സംസ്ഥാനത്തെ 400ലേറെ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് രണ്ടായിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന പ്രൊഫഷണൽ സ്റ്റുഡന്റ്സ് സമ്മിറ്റ് ഇന്ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ നടക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഭാരത് ബയോടെക് എക്സിക്യുട്ടീവ് ചെയർമാൻ ഡോ.കൃഷ്ണ എല്ല മുഖ്യാതിഥിയാകും. വൈകിട്ട് നാലിന് മുഖ്യമന്ത്രി വിദ്യാർത്ഥികളുമായി സംവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |