കറുത്ത ജാക്കറ്റിനുള്ളിൽ 31 ലക്ഷത്തിലധികം രൂപ; വിമാനത്താവളത്തിൽ ഉടമകളെ കാത്തിരിക്കുന്നത് കോടികൾ വിലവരുന്ന വസ്‌തുക്കൾ
ദുബായ്: വിമാനത്താവളങ്ങളിൽ വച്ച് യാത്രക്കാർക്ക് സാധനങ്ങൾ നഷ്‌ടപ്പെട്ടുപോകുന്നത് സ്വാഭാവികമായി സംഭവിച്ചേക്കാവുന്ന കാര്യമാണ്. പാസ്‌പോർട്ട്, തിരിച്ചറിയൽ കാർഡുകൾ എന്നിവയാകും ഭൂരിഭാഗംപേരും മറന്നുപോകുന്നത്. ഇത്തരത്തിൽ 2025ൽ കളഞ്ഞുകിട്ടിയ വസ്‌തുക്കളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് യുഎഇ ആഭ്യന്തര മന്ത്രാലയം.
2025 ഡിസംബർ 31വരെയുള്ള കണക്കുകൾ പ്രകാരം 22,000ത്തിലധികം വസ്‌തുക്കൾ നഷ്‌ടപ്പെട്ടുവെന്ന പരാതി വിമാനത്താവളങ്ങളിൽ ലഭിച്ചിട്ടുണ്ട്. എന്നാൽ, 35,000ത്തിലധികം വസ്‌തുക്കളാണ് വിമാനത്താവളത്തിൽ കണ്ടെത്തിയത്. എന്നുവച്ചാൽ, ഏകദേശം പതിനായിരത്തിലധികം വസ്‌തുക്കൾ അനാധമായി വിമാനത്താവളത്തിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. നഷ്‌ടപ്പെട്ടുവെന്ന് ആരും പരാതി നൽകാത്ത നിരവധി വിലപിടിപ്പുള്ള വസ്‌തുക്കൾ വിമാനത്താനളത്തിൽ കണ്ടുകിട്ടി. ഇവയെല്ലാം വിമാനത്താവളത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പൊലീസ് വകുപ്പിലേക്ക് കൈമാറി.
21,076വും നഷ്‌ടപ്പെട്ടുപോയ തിരിച്ചറിയൽ കാർഡുകളാണ്. 1,126 പാസ്‌പോർട്ടുകൾ, മൊബൈൽ ഫോണുകളും ലൈസൻസ് പ്ലേറ്റുകളും 19 വീതവും 11 ലാപ്‌ടോപ്പുകളും ഇതിൽ ഉൾപ്പെടുന്നു. 1,208പേർ വാലറ്റുകൾ നഷ്‌ടപ്പെട്ടു. 666പേർക്ക് മോതിരം നഷ്‌ടപ്പെട്ടതായും പരാതി ലഭിച്ചിരുന്നു. വിനോദസഞ്ചാരികൾ ധാരാളമായി എത്തിയിരുന്ന ഡിസംബർ മാസത്തിലാണ് ഏറ്റവും കൂടുതൽ പരാതി ലഭിച്ചത്.
യുഎഇയിലുടനീളം കണ്ടെത്തിയ വസ്‌തുക്കളിൽ 99.1 ശതമാനവും ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നാണ്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതായി അധികൃതർ പറയുന്നത് ഒരു കറുത്ത നിറത്തിലുള്ള ജാക്കറ്റാണ്. അതിനുള്ളിൽ 30,570 യൂറോ ഉണ്ടായിരുന്നു. ഏകദേശം 1,21,974 ദിർഹം. അതായത് ഏകദേശം 31,68,233 രൂപ. ഇതും പൊലീസിന് കൈമാറിയിട്ടുണ്ട്. ഇത്രയും വലിയ തുക നഷ്‌ടപ്പെട്ടിട്ടും ഇതിന്റെ യഥാർത്ഥ അവകാശി ഇതുവരെ പരാതിയുമായി രംഗത്തെത്തിയിട്ടില്ല.