മുംബയ്: പുതിയ ഐഫോൺ 17 സീരീസ് സ്വന്തമാക്കാൻ കടയുടെ മുൻപിൽ യുവാക്കളുടെ തിക്കുംതിരക്കും. മുംബയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. തിക്കിലും തിരക്കിലുംപ്പെട്ട യുവാക്കൾ അടിപിടി കൂടുന്ന ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ പിടിഐ ആണ് പുറത്തുവിട്ടത്. ആപ്പിൾ സ്റ്റോറിന്റെ മുൻപിൽ കിടന്ന് യുവാക്കൾ വാക്കുതർക്കത്തിലേർപ്പെടുകയും കയ്യേറ്റമുണ്ടാകുകയും ചെയ്തു.
പ്രശ്നം ഗുരുതരമായതോടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ചുവപ്പ് ടീ ഷർട്ട് ധരിച്ച യുവാവിനെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോകുന്നത് വീഡിയോയിൽ കാണാം. മറ്റൊരു ഉദ്യോഗസ്ഥൻ ലാത്തി വീശി യുവാക്കളെ കടയുടെ മുൻപിൽ നിന്ന് മാറ്റുന്നുമുണ്ട്. ഇന്ത്യയുലുടനീളം ആപ്പിൾ ഐഫോൺ 17 സീരീസിന്റെ വിൽപ്പന ആരംഭിച്ചിരിക്കുകയാണ്. മുബയിലും ഡൽഹിയിലുമുളള ആപ്പിൾ സ്റ്റോറുകളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്.
സുരക്ഷാ സംവിധാനങ്ങളുടെ കുറവ് കാരണമാണ് പല സ്റ്റോറുകളുടെ മുൻപിലും തിരക്ക് അനുഭവപ്പെടുന്നതെന്ന് ഫോൺ വാങ്ങാനെത്തിയ മോഹൻ യാദവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. താൻ പുലർച്ചെ അഞ്ചുമണി മുതൽ ക്യൂവിൽ നിൽക്കുകയാണെന്നും അയാൾ പറഞ്ഞു. ഡൽഹിയിലെ സാകേതിലുളള സെലക്ട് സിറ്റിവാക് മാളിലെ ആപ്പിളിന്റെ ഔട്ട്ലെറ്റിലും സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. പുതിയ സീരിസ് വാങ്ങുന്നതിന് പലരും കഴിഞ്ഞ ദിവസം രാത്രി മുതൽക്കേ ഔട്ട്ലെറ്റിന് മുന്നിൽ ക്യൂവിൽ നിൽക്കുകയായിരുന്നു. ബംഗളൂരുവിലെ പല ആപ്പിൾ ഔട്ട്ലെറ്റുകളിലും സമാന അവസ്ഥയാണ്.
സാധാരണ ഐഫോൺ 17, പുതിയ ഐഫോൺ എയർ എന്നിവയ്‌ക്കൊപ്പം, മുൻനിര മോഡലുകളായ ഐഫോൺ 17 പ്രോ, പ്രോ മാക്‌സ് എന്നിവയും ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. 82,900 മുതൽ 2.3 ലക്ഷം രൂപ വരെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |