ഷില്ലോംഗ്: മേഘാലയയിൽ ഹണിമൂണിനിടെ ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രാജാ രഘുവംശിയുടെ (29) തിരോധാനത്തിലും മരണത്തിലും ഭാര്യ സോനം രഘുവംശിയ്ക്ക് പങ്കുണ്ടെന്ന് സംശയത്തിന് കാരണമായത് സോഹ്റയിലെ ഹോം സ്റ്റേയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ താലിമാലയും മോതിരവുമാണ്. ആ ആഭരണങ്ങളാണ് സോനത്തിലേക്ക് സംശയം നീട്ടിയതെന്ന് പൊലീസ് പറയുന്നു.
വിവാഹിതയായ സ്ത്രീ തന്റെ താലി ഉപേക്ഷിച്ച പോയാതാണ് കേസിൽ അവരെ സംശയിക്കാൻ കാരണമായതെന്ന് മേഘാലയ ഡിജിപി വ്യക്തമാക്കി. ദമ്പതിമാരെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് അവർ താമസിച്ചിരുന്ന സോഹ്റയിലെ ഹോം സ്റ്റേയിൽ പരിശോധന നടത്തിയത്. മേയ് 22നാണ് രാജയും സോനവും സോഹ്റയിലെ ഹോം സ്റ്റേയിൽ എത്തുന്നത്.
എന്നാൽ നേരത്തെ ബുക്ക് ചെയ്താത്തതിനാൽ അവിടെ അവർക്ക് മുറി ലഭിച്ചില്ല. എന്നാൽ സോനം തന്റെ താലിമാലയടങ്ങിയ പെട്ടി അവിടെ താൽക്കാലികമായി സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്നു. നോൻഗരിയാത്തിലെ ഹോം സ്റ്റേയിൽ മുറി ലഭിച്ചിട്ടും സാഹ്റയിലെ ഹോ സ്റ്റേയിൽ നിന്ന് താലിമാലയടങ്ങിയ പെട്ടി എടുക്കാതിരുന്നതും സംശയത്തിന് കാരണമായി.
മേയ് 11നായിരുന്നു രാജാ രഘുവംശിയും സോനവും തമ്മിലുള്ള വിവാഹം. തുടർന്ന് 18ന് രഘുവംശിയെ കൊലപ്പെടുത്താനുള്ള പദ്ധതി സോനവും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തു. ഭർത്താവുമായി ശാരീരിക ബന്ധം ഒഴിവാക്കാനും സോനും ശ്രമിച്ചു. ശാരീരിക ബന്ധത്തിലേർപ്പെടാതിരിക്കാൻ ക്ഷേത്ര ദർശനങ്ങൾക്ക് ഭർത്താവിനെ നിർബന്ധിച്ചു. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനാൽ ഈ സമയത്ത് ശാരീരിക ബന്ധം പാടില്ലെന്നും ഭർത്താവിനെ വിശ്വസിപ്പിച്ചു. തുടർന്ന് സോനം തന്നെയാണ് മേഘാലയ യാത്രയ്ക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയത്.
കൊലപാതകം നടത്തുന്നതിനായി വിശാൽ ചൗഹാൻ,അനന്ത് കുമാർ,ആകാശ് രാജ്പുത് എന്നിവരെ കാമുകൻ രാജ് കുശ്വാഹ വാടകയ്‌ക്കെടുത്തു. 20ന് രഘുവംശിയും സോനവും മേഘാലയയിലേക്ക് പുറപ്പെട്ടു. ഇതിനിടെ സോനം തങ്ങളുള്ള സ്ഥലത്തേക്കുറിച്ച് വിവരങ്ങൾ കൊലയാളികൾക്ക് കൈമാറി. തുടർന്ന് 23ന് സോഹ്രയിൽ നിന്ന് ദമ്പതിമാരെ കാണാനില്ലെന്ന വാർത്തയും വന്നു. ജൂൺ രണ്ടിന് രഘുവംശിയുടെ മൃതദേഹം മേഘാലയയിലെ വെയ്സാവഡോംഗ് വെള്ളച്ചാട്ടത്തിന് സമീപത്തെ കൊക്കയിൽ നിന്ന് കണ്ടെത്തി. സോനത്തെ കണ്ടെത്തിയിരുന്നില്ല. അക്രമികൾ സോനത്തെയും ആക്രമിച്ചെന്നായിരുന്നു തുടക്കത്തിൽ പൊലീസ് കരുതിയത്.തുടർന്ന് പൊലീസ് പഴുതടച്ചുള്ള അന്വേഷണം ആരംഭിച്ചു. ഇതിനിടെ ഗാസിപൂരിലെ ഒരു ധാബയിൽ നിന്ന് അവശനിലയിൽ സോനത്തെ കണ്ടെത്തി. ഭർത്താവിനെ കൊലപ്പെടുത്തിയത് താനണെന്ന് സോനം രഘുവംശി സമ്മതിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |