ന്യൂ ഡൽഹി : ഹിജാബ് ധരിച്ച് പരീക്ഷയെഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടകത്തിലെ സർക്കാർ കോളേജിലെ മുസ്ലീം വിദ്യാർത്ഥിനികൾ സുപ്രീംകോടതിയെ സമീപിച്ചു. മാർച്ച് ഒൻപതിന് പരീക്ഷകൾ ആരംഭിക്കുന്നതിനാൽ ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് വിദ്യാർത്ഥികളുടെ അഭിഭാഷകൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിനോട് ആവശ്യപ്പെട്ടു.
ഹിജാബ് കേസിൽ ഭിന്നവിധിയാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. എന്നിട്ടും ഹിജാബ് ധരിച്ച് പരീക്ഷയെഴുതുന്നതിൽ നിന്ന് തടയുകയാണെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. ചില വിദ്യാർത്ഥിനികൾ സ്വകാര്യ കോളേജുകളിലേക്ക് പഠനം മാറ്റി. അവർക്കും സർക്കാർ കോളേജുകളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടെന്നും, അനുമതി ലഭിച്ചില്ലെങ്കിൽ ഒരു വർഷം നഷ്‌ടമാകുമെന്നും അഭിഭാഷകൻ പറഞ്ഞു.
വെളളിയാഴ്‌ചയോ അടുത്ത തിങ്കളാഴ്‌ചയോ ഹർജി പരിഗണിക്കണമെന്നും വിദ്യാർത്ഥിനികൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് തീരുമാനമെടുക്കും.
കർണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. ഇതിനെതിരെ വിദ്യാർത്ഥിനികൾ അടക്കം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി രണ്ടംഗബെഞ്ചിന്റെ ഭിന്നവിധിയുണ്ടായത്. ജസ്റ്റിസ് ഹേമന്ദ് ഗുപ്‌ത ഹൈക്കോടതി വിധി ശരിവച്ചപ്പോൾ, ജസ്റ്റിസ് സുധാംശു ധൂലിയ കർണാടക സർക്കാർ നടപടിയെ എതിർത്തു.. ഇതോടെ മൂന്നംഗ വിശാലബെഞ്ചിന് വിട്ടിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |