ജയ്‌പൂർ: രാജസ്ഥാനിൽ ബി.ജെ.പി നേതാവിനെ കസ്റ്റഡിയിൽ എടുത്തതിനെത്തുടർന്ന് പ്രവർത്തകർ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പുൽവാമ ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ച ജവാന്മരുടെ വിധവകൾ നടത്തിവരുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയ കിരോദി ലാൽ മീണയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വീടിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് അക്രമാസക്തമായി. പ്രതിഷേധക്കാർ കല്ലെറിഞ്ഞതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി.
വഴിയിൽ വച്ച് പൊലീസ് അറസ്റ്ര് ചെയ്യുകയായിരുന്നു. പൊലീസ് കയ്യേറ്റം ചെയ്തെന്നും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നെന്ന് മീണ ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ഇയാളെ ഗോവിന്ദ്ഗഢിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അതേസമയം, മീണയ്ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് രംഗത്തെത്തി. വിധവകളെ രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുകയാണെന്ന് ഗെലോട്ട് ആരോപിച്ചു.
ജോലിയുൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 28 മുതൽ ജവാന്മാരുടെ വിധവകളുടെ പ്രതിഷേധം നടന്നുവരികയാണ്. ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റിന്റെ വസതിക്കു മുമ്പിൽ വെള്ളിയാഴ്ച പ്രതിഷേധം നടന്നിരുന്നു. ഇതിനിടെയാണ് മീമയെ അറസ്റ്റ് ചെയ്തത്. വിഷയത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനമാണ് ബി.ജെ.പി ഉയർത്തിയത്. സർക്കാർ നടപടി വിധവകളെ അപമാനിക്കുന്നതാണെന്നും കുടുംബങ്ങൾക്ക് നല്കിയ വാഗ്ദാനങ്ങൾ സർക്കാർ പാലിച്ചില്ലെന്നും ബി.ജെ.പി വിമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |