മുംബയ്: നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ളാറ്റ് ഉൾപ്പെടെ പൂനെയിലെ ബംഗ്ലാവ്, രാജ് കുന്ദ്രയുടെ പേരിലുള്ള ഓഹരികൾ തുടങ്ങിയവയും കണ്ടുകെട്ടിയെന്നാണു റിപ്പോർട്ട്. വ്യാജവാഗ്ദാനം നൽകിയ രാജ് കുന്ദ്ര 2017ൽ 6,600 കോടി രൂപ മൂല്യമുള്ള ബിറ്റ്‌കോയിനുകൾ ശേഖരിച്ചെന്നാണ് ആരോപണം. മഹാരാഷ്ട്രയിലും ഡൽഹിയിലും രജിസ്റ്റർ ചെയ്ത കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം. വേരിയബിൾ ടെക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ബിറ്റ്‌കോയിൻ തട്ടിപ്പിന് പിന്നിൽ.
പ്രതിമാസം 10 ശതമാനം ലാഭം വാഗ്ദാനം ചെയ്‌ത് കമ്പനി നിക്ഷേപകരിൽനിന്നു പണം സ്വരൂപിച്ചു. ബിറ്റ് കോയിനുകളിൽ 285 എണ്ണം രാജ് കുന്ദ്രയ്ക്കു മാത്രം ലഭിച്ചെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. ഈ പണം ഉപയോഗിച്ച് കുന്ദ്ര ഇന്ത്യയിൽ സ്വത്തുണ്ടാക്കി.
വിപണിയിൽ ഇതിന് 150 കോടിയോളം രൂപയുടെ മൂല്യമുണ്ട്. കേസിൽ സിംപി ഭരദ്വാജ്, നിതിൻ ഗൗർ, നിഖിൽ മഹാജൻ എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇവർ ജുഡിഷ്യൽ കസ്റ്റഡിയിലാണ്. മുഖ്യപ്രതികളായ അജയ് ഭരദ്വാജ്, മഹേന്ദ്ര ഭരദ്വാജ് എന്നിവർ ഒളിവിലാണെന്ന് ഇ.ഡി പറഞ്ഞു. നീലച്ചിത്ര നിർമാണവും വിതരണവുമായി ബന്ധപ്പെട്ട് 2021 ജൂലായിൽ കുന്ദ്രയെ മുംബയ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |