സംഘടന വിളിച്ചാൽ തിരികെപോകും
കൊൽക്കത്ത: എക്കാലവും താൻ ആർ.എസ്.എസ് അംഗമായിരുന്നുവെന്ന് കൽക്കട്ട ഹൈക്കോടതി ജഡ്‌ജിയായി വിരമിച്ച ജസ്റ്റിസ് ചിത്തരഞ്ജൻ ദാഷ്. കൽക്കട്ട ഹൈക്കോടതിയിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിലാണ് പരാമർശം. ആർ.എസ്.എസിനോട് താൻ വളരെയധികം കടപ്പെട്ടിരിക്കുന്നു. ബാല്യത്തിലും ചെറുപ്പക്കാലത്തും പ്രവർത്തിച്ച സംഘടനയാണ്. തന്റെ സഹായം ആവശ്യമാണെന്ന് സംഘടന പറഞ്ഞാൽ അവിടേക്ക് തിരികെ പോകാൻ തയ്യാറാണെന്നും ജഡ്‌ജി പറഞ്ഞു.
നിയമരംഗത്തേക്ക് വന്നതുമുതൽ 37 വർഷം ആർ.എസ്.എസിൽ നിന്ന് സ്വയം അകലം പാലിച്ചു. സംഘടനയിലെ അംഗത്വം ജോലിയുടെ വളർച്ചയ്‌ക്ക് ഉപയോഗിച്ചിട്ടില്ല. അതു സംഘടനയുടെ തന്നെ തത്വങ്ങൾക്ക് എതിരാണ്. എല്ലാവരെയും സമഭാവനയോടെ കണ്ടു. പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ, കമ്മ്യൂണിസ്റ്റെന്നോ, ബി.ജെ.പിയെന്നോ, തൃണമൂൽ കോൺഗ്രസെന്നോ പക്ഷപാതിത്വം കാണിച്ചിട്ടില്ല. ജീവിതത്തിൽ തെറ്റുകൾ ചെയ്യാത്തതു കൊണ്ടുതന്നെ ആർ.എസ്.എസുകാരനാണെന്ന് പറയാൻ ധൈര്യമുണ്ടെന്നും ചിത്തരഞ്ജൻ ദാഷ് കൂട്ടിച്ചേർത്തു.
14 വർഷം ഹൈക്കോടതി ജഡ്ജിയായി പ്രവർത്തിച്ച ശേഷമാണ് ജസ്റ്റിസ് ചിത്ത രഞ്ജൻ ദാഷ് തിങ്കളാഴ്ച വിരമിച്ചത്. 1962ൽ ഒഡിഷയിലെ സോനെപുരിലാണ് ജനനം. 2022 ജൂണിൽ ഒറീസ ഹൈക്കോടതിയിൽ നിന്ന് സ്ഥലംമാറ്റത്തെ തുടർന്നാണ് ജഡ്‌ജി കൽക്കട്ട ഹൈക്കോടതിയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |