ജോർജിയ: അമേരിക്കയിലെ ജോർജിയയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. മേയ് 14ന് ജോർജിയയിലെ അൽഫാരെറ്റയിൽ മാക്‌സ്‌വെൽ റോഡിന് സമീപത്തായാണ് അപകടമുണ്ടായത്.
അൽഫാരെറ്റ ഹൈസ്‌കൂളിലും ജോർജിയ സർവകലാശാലയിലും പഠിക്കുകയായിരുന്ന അഞ്ച് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്. അൽഫാരെറ്റ ഹൈസ്‌കൂളിലെ സീനിയർ വിദ്യാർത്ഥിയായ ആര്യൻ ജോഷി, ജോർജിയ സർവകലാശാലയിലെ ഒന്നാംവർഷ വിദ്യാർത്ഥികളായ ശ്രീയ അവസരള, അൻവി ശർമ്മ എന്നിവരാണ് മരിച്ചത്. ജോർജിയ സർവകലാശാല വിദ്യാർത്ഥിയായ റിത്വക് സോമേപള്ളി, അൽഫാരെറ്റ ഹൈസ്‌കൂൾ സീനിയർ വിദ്യാർത്ഥി മുഹമ്മദ് ലിയാക്കത്ത് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റിത്വക് ആയിരുന്നു കാറോടിച്ചിരുന്നത്.
വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. ആര്യൻ, ശ്രീയ എന്നിവർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. നോർത്ത് ഫുൾട്ടൺ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അൻവി മരണപ്പെട്ടത്. അപകടത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞദിവസം കാനഡയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ ദമ്പതികളും മൂന്ന് മാസം പ്രായമുള്ള പേരക്കുട്ടിയും മരണപ്പെട്ടിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കൾക്ക് പരിക്കേറ്റു. ഒന്റേറിയോയിലായിരുന്നു സംഭവം. മരിച്ചവരുടെ പേര് പുറത്തുവിട്ടിട്ടില്ല. എതിർ ദിശയിൽ അമിത വേഗത്തിലെത്തിയ വാൻ ഇവർ സഞ്ചരിച്ച വാഹനത്തിൽ ഇടിക്കുകയായിരുന്നു. ഒരു മദ്യവിൽപ്പന ശാലയിൽ കവർച്ച നടത്തിയ ശേഷം പൊലീസിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച പ്രതികളാണ് വാനിലുണ്ടായിരുന്നത്. സംഘത്തിലെ ഒരാളും അപകടത്തിൽ മരിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |