ലക്‌നൗ: നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. യു.പിയിലെ കനൗജിൽ സമാജ്‍വാദി പ്രസിഡന്റ് അഖിലേഷ് യാദവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'നിങ്ങൾ എഴുതി വെച്ചോളൂ, മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിൽ വരില്ല. രണ്ടുവർഷത്തിനിടെ യു.പിയിൽ ചെയ്യാൻ കഴിയുന്നതെല്ലാം അഖിലേഷും ഇന്ത്യ സഖ്യവും ചെയ്തിട്ടുണ്ട്.
ഭാരത് ജോഡോ യാത്രയും ന്യായ് യാത്രയും ഇൻഡ്യ സഖ്യ യോഗങ്ങളും വിദ്വേഷത്തിനിടയിലെ സ്‌നേഹ പ്രസരണവുമെല്ലാം അതിൽ പെട്ടതാണ്"- രാഹുൽ പറഞ്ഞു. എസ്.പിയടക്കമുള്ള ഇന്ത്യ സഖ്യത്തിലെ പാർട്ടികൾ ഒരുമിച്ച് പ്രവർത്തിക്കണം. അഖിലേഷ് യാദവിന്റെ വിജയം ഉറപ്പാക്കണം. ഉത്തർപ്രദേശിൽ ഇക്കുറി ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിടുക. ജനം അത് തീരുമാനിച്ചു കഴിഞ്ഞെന്നും രാഹുൽ പറഞ്ഞു.
മോദി സുഹൃത്തുക്കളെ വിളിക്കുന്നത് രക്ഷിക്കാൻ
10 വർഷത്തിനിടെ നടത്തിയ പ്രസംഗങ്ങളിലൊന്നും മോദി അദാനിയെയോ അംബാനിയേയോ കുറിച്ച് ഒരക്ഷരം പോലും മിണ്ടിയിട്ടില്ല. മോദി ഇപ്പോൾ പേടിച്ചിരിക്കുകയാണ്. ചിലർ ഭയപ്പെടുമ്പോൾ രക്ഷിക്കുമെന്നു വിശ്വസിക്കുന്നവരുടെ പേരുകൾ വിളിച്ചുപറയാറില്ലേ. അതുപോലെ രക്ഷപ്പെടുത്തണമെന്ന് മോദി തന്റെ രണ്ട് സുഹൃത്തുക്കളോട് അഭ്യർത്ഥിക്കുകയാണ്"- രാഹുൽ പരിഹസിച്ചു.
മോദി സർക്കാർ 22 വ്യക്തികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളി. അദ്ദേഹത്തിന് 22 ശതകോടീശ്വരന്മാരെയാണ് സൃഷ്ടിക്കാൻ കഴിഞ്ഞത്. അധികാരത്തിലെത്തിയാൽ കോടിക്കണക്കിന് ലക്ഷപ്രഭുക്കളെ സൃഷ്ടിക്കാനാണ് കോൺഗ്രസും ഇന്ത്യ സഖ്യവും ലക്ഷ്യമിടുന്നതെന്നും രാഹുൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |