SignIn
Kerala Kaumudi Online
Thursday, 18 July 2024 9.28 AM IST

ജഗനോട് പക വീട്ടാൻ നായിഡു; ഊർജം പകർന്ന് പവൻ

tdp

ശ്രീകൃഷ്ണദേവരായ ജംഗ്ഷനും (ലീല മഹൽ സർക്കിൾ) തിരുപ്പതിയുടെ ഹൃദയഭാഗത്തെ തിരക്കേറിയ നാലുകല്ലു മണ്ഡപം സെന്ററിനും ഇടയിലെ ഒരു കിലോമീറ്റർ ദൂരത്തിൽ ജനം ഒഴുകിയെത്തുന്നു. ടി.ഡി.പി അദ്ധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡുവിന്റെയും ജനസേനാ പാർട്ടി അദ്ധ്യക്ഷൻ പവൻ കല്യാണിന്റെയും സംയുക്ത റാലിക്ക് ആവേശം പകരാനാണ് ജനത്തിന്റെ വരവ്.

വൈകിട്ട് ആറായപ്പോഴേക്കും ഇടറോഡുകളിലും ജനത്തിരക്കേറി. രാത്രി 7ന് ഇരു നേതാക്കളും ഒരു വാഹനത്തിൽ. ജനം ഇളകി മറിഞ്ഞു. കെട്ടിടത്തിന്റെ മുകളിൽ കാത്തുനിന്നവർ പൂക്കൾ വാരിയെറിഞ്ഞു. നായിഡുവും പവൻ കല്യാണും കൈവീശി.

വാഹനത്തിനു ചുറ്റും സുരക്ഷാഭടന്മാരുടെ കാവലുണ്ടായിരുന്നു. അതിനിടെ, പ്രദേശത്ത് രണ്ടു വട്ടം വൈദ്യുതി പോയി. പ്രദേശമാകെ ഇരുട്ടിൽ മുങ്ങി. പ്രവർത്തകർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിക്കാനുള്ള 'മനഃപൂർവമായ ശ്രമം' എന്നാണ് ഇരു പാർട്ടികളുടെയും നേതാക്കൾ ഇതിനെ വിശേഷിപ്പിച്ചത്.

രണ്ടു കൗൺസിലർമാർ വൈ.എസ്.ആർ.സി.പി വിട്ട് ജെ.എസ്.പിയിൽ ചേർന്ന ദിവസം കൂടിയായിരുന്നു തിരുപ്പതിയിലെ റാലി. വൈ.എസ്.ആർ.സി.പി നേതാക്കൾ വോട്ടിനു പണം ഒഴുക്കുകയാണെന്ന് പവൻ കല്യാൺ തന്റെ പ്രസംഗത്തിൽ ആരോപിച്ചു. 'വൈ.എസ്.ആർ.സി.പി നിങ്ങൾക്ക് വോട്ടിന് പകരം പണം വാഗ്ദാനം ചെയ്താൽ, പണം സ്വീകരിക്കുക. എന്നാൽ നിങ്ങൾ അത് 'ശ്രീവാരി ഹുണ്ടി' (അമ്പലത്തിലെ കാണിക്ക വഞ്ചി)യിൽ നിക്ഷേപിക്കുക. അനധികൃത സമ്പാദ്യമായതിനാൽ പണം കൈവശംവയ്ക്കരുത്. തിരുപ്പതി മണ്ഡലത്തോട് കാണിച്ച അനീതി അധികാരത്തിൽ വന്നശേഷം എൻ.ഡി.എ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തിരുപ്പതിയുടെ വിശുദ്ധി സംരക്ഷിക്കുന്നതിന് ക്ഷേത്ര നഗരത്തിൽ നിന്ന് 'കള്ളന്മാരെ' അകറ്റി നിർത്താനായി വോട്ടു ചെയ്യണമെന്ന് നായിഡു സമ്മതിദായകരോട് ആഹ്വാനം ചെയ്തു. തന്നെ ജയിലാക്കിയതുൾപ്പെടെയുള്ള സംഭവങ്ങൾക്കെല്ലാം പകരം വീട്ടുകയാണ് നായിഡുവിന്റെ ലക്ഷ്യം. അതുകൊണ്ടാണ് കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി മുന്നണിയുടെ ഭാഗമായത്.

മുസ്ലിം വോട്ടു

ചോരാതിരിക്കാൻ തന്ത്രം

എൻ.ഡി.എ മുന്നണിയിൽ ചേർന്ന ശേഷം മുസ്ലിം വോട്ടുകൾ ചോർന്നു പോകാതിരിക്കാൻ എല്ലാ അടവുകളും പയറ്റിയാണ് ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. മുസ്ലിം വോട്ട് കൂടുതലുള്ള പ്രദേശങ്ങളിൽ മുസ്ലിങ്ങളുടെ തൊപ്പി (നിസ്കാര തൊപ്പി) ധരിച്ചാണ് പ്രചാരണം നടത്തുന്നത്.

എൻ.ഡി.എ അധികാരത്തിലെത്തിയാൽ മുസ്ലിങ്ങളുടെ താത്പര്യം സംരക്ഷിക്കുമെന്ന് നായിഡു ന്യൂനപക്ഷ മേഖലകളിൽ ആവർത്തിക്കുന്നു. '4% സംവരണം സംരക്ഷിക്കുന്നതിനു പുറമേ, വൈ.എസ്.ആർ.സി.പി സർക്കാർ പിൻവലിച്ച എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ മുസ്ലിങ്ങൾക്ക് നൽകും. സി.എ.എ വിഷയത്തെ വൈ.എസ്.ആർ.സി.പി എം.പിമാർ പാർലമെന്റിൽ അനുകൂലിച്ച ശേഷമാണ് ഇപ്പോൾ എതിർക്കുന്നത്. ജഗൻമോഹൻ റെഡ്ഡിയുടെ നിഷ്ഠൂരമായ ഭരണത്തിൽ നിന്ന് ആന്ധ്രപ്രദേശിനെ രക്ഷിക്കാനാണ് ജനസേനാ പാർട്ടിയുമായും ബി.ജെ.പിയുമായും ടി.ഡി.പി സഖ്യമുണ്ടാക്കിയത്'- രാജംപെട്ടിൽ അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, H
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.