ഇതിഹാസ കഥയായ മഹാഭാരതത്തിൽ പരാമർശിക്കപ്പെടുന്ന, മഗധ-മൗര്യ സാമ്രാജ്യ ചരിത്രവുമായി ബന്ധപ്പെട്ട ബിഹാറിലെ പാടലിപുത്ര ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇക്കുറി ത്രികോണപ്പോരിലൂടെ ശ്രദ്ധ നേടുന്നു. 2014 മുതൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ബി.ജെ.പിയുടെ രാംകൃപാൽ യാദവിന് ഹാട്രിക് വിജയം നിഷേധിക്കാൻ ആർ.ജെ.ഡിയുടെ കരുത്തയായ വനിതാ നേതാവ് മിസാ ഭാരതിയും ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (എ.ഐ.എം.ഐ.എം) സ്ഥാനാർത്ഥി ഫാറൂഖ് റാസയും മത്സര രംഗത്തുണ്ട്. ജൂൺ ഒന്നിനാണ് പാടലിപുത്രയിൽ വോട്ടെടുപ്പ്.
ബീഹാർ തലസ്ഥാനമായ പാട്‌നയിൽ സ്ഥിതിചെയ്യുന്ന മണ്ഡലം 1957 മുതൽ 2009വരെ പാട്‌ന ലോക്‌സഭാ മണ്ഡലമായാണ് അറിയപ്പെട്ടത്. 2009 മുതൽ പാടലിപുത്രമായി മാറി. ബിഹാർ രാഷ്ട്രീയത്തിലെ ശക്തരായ ആർ.ജെ.ഡിക്ക് തലസ്ഥാന നഗരിയിലെ മണ്ഡലത്തിൽ ഒരിക്കൽ മാത്രമാണ് വിജയിക്കാനായത്. 2004ൽ ഇപ്പോഴത്തെ സിറ്റിംഗ് എം.പി രാം കൃപാൽ യാദവിലൂടെയായിരുന്നു അത്. ലാലു പ്രസാദ് യാദവിന്റെ വിശ്വസ്‌തനായിരുന്ന അദ്ദേഹം 2014ൽ ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്നാണ് ആർ.ജെ.ഡി വിട്ടത്. ബി.ജെ.പിയിലേക്ക് മാറിയപ്പോഴും മണ്ഡലത്തിലെ ജനപ്രീതിയാൽ അദ്ദേഹം വിജയം തുടർന്നു. 1993, 1996 തിരഞ്ഞെടുപ്പുകളിൽ ജനതാദൾ ടിക്കറ്റിലും അദ്ദേഹം ഇവിടെ ജയിച്ചു. എൻ.ഡി.എ പാളയത്തിൽ ജെ.ഡി.യു എത്തിയ അനുകൂല സാഹചര്യവും ഇക്കുറി അദ്ദേഹത്തിന് തുണയായേക്കാം.
ലാലുവിനെ വീഴ്ത്തിയ മണ്ഡലം
2009ൽ സാക്ഷാൽ ലാലു പ്രസാദ് യാദവും ഇവിടെ ഭാഗ്യം പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീടുള്ള രണ്ട് തിരഞ്ഞെടുപ്പുകളിൽ ലാലു മകൾ മിസയെ ഇറക്കിയപ്പോഴും വിജയിക്കാനായില്ല. വിജയപ്രതീക്ഷയുമായി മൂന്നാം തവണയും മിസ ഇറങ്ങുകയാണ്. മുൻ കേരള ഗവർണർ രാംദുലാരി സിൻഹ കോൺഗ്രസിനു വേണ്ടി ജയിച്ച മണ്ഡലം കൂടിയാണിത്. ബിഹാറിൽ വേരുകളുള്ള സി.പി.ഐയും മൂന്നു തവണ വിജയക്കൊടി പാറിച്ചു (1967, 1971, 1980).
എട്ട് ശതമാനം മുസ്ളീം ജനസംഖ്യയുള്ള പാടലിപുത്രത്തിൽ എ.ഐ.എം.ഐ.എം തലവൻ അസാദുദ്ദീൻ ഒവൈസിയുടെ നീക്കങ്ങൾ നിർണായകമാണ്. അവരുടെ സ്ഥാനാർത്ഥി എൻജിനിയറും പാടലീപുത്ര നിവാസിയുമായ 42 കാരനായ ഫാറൂഖ് റാസ മുൻപ് ആർ.ജെ.ഡിയുടെ യുവജന വിഭാഗം ജനറൽ സെക്രട്ടറിയായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ മിസാ ഭാരതിയുടെ വോട്ടെണ്ണൽ ചുമതലയും വഹിച്ചിരുന്നു. റാസ മുസ്ളീം വോട്ട് പിടിച്ചാൽ അത് മിസയ‌്ക്ക് തിരിച്ചടിയാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |