ന്യൂഡൽഹി : യുവാക്കളുടെ വൻരോഷമുയർന്ന അഗ്നിപഥ് പദ്ധതി കേന്ദ്ര സർക്കാർ പൊളിച്ചെഴുതുന്നുവെന്ന് റിപ്പോർട്ടുകൾ. പ്രതിരോധ സേനകളിലെ അഗ്നിവീറുകൾക്ക് നിലവിൽ നാലു വർഷമാണ് കരാർ കാലാവധി. അതിനുശേഷം 75 ശതമാനം പേരെ ഒഴിവാക്കി 25 ശതമാനം പേർക്ക് മാത്രം സ്ഥിരനിയമനമെന്നും തീരുമാനിച്ചിരുന്നു. എന്നാലതിൽ കാര്യമായ മാറ്റം കേന്ദ്രം കൊണ്ടുവരുമെന്നാണ് സൂചന.
മൂന്നാം മോദി സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെ ജി 7 ഉച്ചകോടിക്ക് ശേഷം മടങ്ങിയെത്തിയാലുടൻ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. പൊതു തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പദ്ധതിയും കാരണമായെന്നാണ് വിലയിരുത്തൽ. പ്രതിപക്ഷ പാർട്ടികൾ പ്രചാരണത്തിൽ വലിയതോതിൽ ഇത് രാഷ്ട്രീയ ആയുധമാക്കിയിരുന്നു. പതിനേഴര വയസിനും 21നും ഇടയ്‌ക്കുള്ളവരെയാണ് അഗ്നിവീറുകളായി തിരഞ്ഞെടുക്കുന്നത്.
ഏത് പുതിയ പദ്ധതി അവതരിപ്പിച്ചാലും പ്രതിരോധ സേനകൾ നിരന്തര പരിശോധനയ്‌ക്ക് വിധേയമാക്കും. അതിന്റെ ഭാഗമായി കാതലായ മാറ്റങ്ങൾ സേനാവിഭാഗങ്ങൾ നിർദ്ദേശിച്ചിരുന്നുവെന്ന് അറിയുന്നു. അഗ്നിവീറുകൾക്ക് പെൻഷനില്ലാത്തത് അവരുടെ മനോവീര്യത്തെ ബാധിക്കുന്നുവെന്നാണ് വിലയിരുത്തൽ. യുവാക്കളെ സേനയിലേക്ക് ആകർഷിക്കുന്നതിന്റെ ഒരു ഘടകമാണ് പെൻഷനും മറ്റ് ആനുകൂല്യങ്ങളും.
മാറ്റങ്ങൾ-
കരാർ സേവനം നാലു വർഷമെന്നത് ഏഴ് മുതൽ എട്ട് വർഷമാക്കി വർദ്ധിപ്പിച്ചേക്കും
25 ശതമാനത്തെ നിലനിറുത്തുന്നത് 60 മുതൽ 70 ശതമാനമാക്കും
നിലവിലെ ആറു മാസത്തെ പരിശീലനം ഒൻപതു മാസമാക്കിയേക്കും
സാങ്കേതിക വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്മെന്റ് പ്രായപരിധി 23 വയസാക്കും
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |