ന്യൂഡൽഹി: ലഖിംപൂർഖേരിയിൽ നാല് കർഷകരടക്കം എട്ടുപേരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ആരൊക്കെയാണെന്നതടക്കമുള്ള വിവരങ്ങൾ സഹിതം അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദ്ദേശിച്ചു. സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിൽ ഇന്ന് വീണ്ടും വാദം കേൾക്കും. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ അദ്ധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തത്‌സ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദ്ദേശം. സംസ്ഥാനം ശരിയായി കേസ് അന്വേഷിക്കുന്നില്ലെന്നാണ് പരാതിയെന്നും എട്ട് പേർ കൊല്ലപ്പെട്ട സംഭവം നിർഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.
"കേസിൽ ആരൊക്കെയാണ് പ്രതികൾ, ആർക്കൊക്കെ എതിരെയാണ് എഫ്.ഐ.ആർ ചുമത്തിയിരിക്കുന്നത്, ആരെയെങ്കിലും അറസ്റ്റ് ചെയ്തോ തുടങ്ങിയ വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകണമെന്ന്" ജസ്റ്റിസ് സൂര്യകാന്ത് നിർദ്ദേശിച്ചു.
അതേസമയം, കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുന്നതിന് തൊട്ട് മുമ്പായി ഉത്തർപ്രദേശ് സർക്കാർ ഏകാംഗ ജുഡിഷ്യൽ കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചു. അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി പ്രദീപ് കുമാർ ശ്രീവാസ്തവയാകും കേസ് അന്വേഷിക്കുക. രണ്ടു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ഉത്തരവ്. പൊതുപ്രാധാന്യം കണക്കിലെടുത്ത് ഗവർണർ ആനന്ദിബെൻ പട്ടേലിന്റെ നിർദ്ദേശത്തെ തുടർന്നാണ് അന്വേഷണക്കമ്മിഷനെ നിയോഗിച്ചതെന്ന് യു.പി അഡിഷണൽ ചീഫ് സെക്രട്ടറി അവനിഷ് കുമാർ അശ്വതി ഉത്തരവിൽ വ്യക്തമാക്കി.
കോടതിയിൽ നടന്നത്
രാവിലെ 11.05
ബെഞ്ചിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസ് സൂര്യകാന്ത്, ഹിമ കോഹ്‌ലി
ചീഫ് ജസ്റ്റിസ് - ലഖിംപൂരിൽ കർഷകർക്ക് നേരെ നടന്ന അതിക്രമത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് യു.പിയിൽ നിന്നുള്ള അഭിഭാഷകരായ ശിവകുമാർ ത്രിപാഠിയും സി.എസ്.പാണ്ഡെയുമാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
രണ്ടു പേരും വിർച്വൽ കോടതിയുടെ ഭാഗമായി വാദത്തിൽ ചേരുന്നു.
അഭിഭാഷകൻ ത്രിപാഠി - ലഖിംപൂരിൽ എട്ട് പേരുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണം. കുറ്റക്കാർക്കെതിരെ കേസെടുക്കണം.
ചീഫ് ജസ്റ്റിസ് - അത് എടുത്തല്ലോ
അഭിഭാഷകൻ ഗരിമാ പ്രസാദ് (യു.പിക്കായി) - തികച്ചും നിർഭാഗ്യകരമായ സംഭവമാണ്. അന്വേഷണം കൃത്യമായ രീതിയിൽ നടക്കുകയാണ്. തുടർനടപടികളെക്കുറിച്ചുള്ള റിപ്പോർട്ട് ഉടൻ സമർപ്പിക്കാം
ചീഫ് ജസ്റ്റിസ് - എട്ട് പേർക്ക് ജീവൻ നഷ്ടമായി. നിങ്ങൾ ശരിയായ രീതിയിൽ അന്വേഷണം നടത്തുന്നില്ലെന്ന് പരാതിയുണ്ട്, നാളെ റിപ്പോർട്ട് സമർപ്പിക്കണം.
അപകടത്തിൽ മരിച്ച കർഷകന്റെ മാതാവ് പുത്രവിയോഗ ദുഃഖത്തിൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. യു.പി.സർക്കാർ അവർക്ക് ആവശ്യമായ എല്ലാ മെഡിക്കൽ സൗകര്യങ്ങളും ഒരുക്കി നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |