ലക്നൗ: ഉത്തർപ്രദേശിൽ താത്കാലിക ജീവനക്കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അണ്ടർസെക്രട്ടറി അറസ്റ്റിൽ. ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സെക്ഷൻ ഇൻചാർജായ ഇച്ഛാറാം യാദവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിനിരയായ യുവതി പുറത്തുവിട്ട വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഓഫീസിൽ വച്ച് കടന്നുപിടിക്കുന്നതിന്റെയും ശല്യംചെയ്യുന്നതിന്റെയും വീഡിയോയാണ് യുവതി പുറത്തുവിട്ടത്.
ലക്നൗ ബാപ്പുഭവനിലെ ഓഫീസിലാണ് ഇച്ഛാറാം യാദവും പരാതിക്കാരിയും ജോലിചെയ്യുന്നത്. അണ്ടർസെക്രട്ടറി പദവിയിലുള്ള ഇച്ഛാറാം 2018 മുതൽ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് യുവതിയുടെ പരാതി. കരാർ ജീവനക്കാരിയായതിനാൽ പരാതിപ്പെട്ടാൽ ജോലി തെറിപ്പിക്കുമെന്നും അണ്ടർസെക്രട്ടറി ഭീഷണിപ്പെടുത്തിയിരുന്നു.
ഉപദ്രവം തുടർന്നതോടെ സംഭവത്തിന്റെ വീഡിയോ പകർത്താൻ യുവതി തീരുമാനിക്കുകയായിരുന്നു.
ഓഫീസിൽ ജോലിചെയ്യുന്നതിനിടെ ഇച്ഛാറാം യുവതിയുടെ അടുത്തെത്തി ശരീരത്തിൽ കയറിപിടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഒടുവിൽ ഇയാളെ യുവതി തള്ളിമാറ്റുന്നതും ദൃശ്യങ്ങളിൽ കാണാം.
ഉപദ്രവത്തിന്റെ തെളിവ് സഹിതം യുവതി ഹുസൈൻഗഞ്ച് പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. എന്നാൽ പൊലീസ് അനങ്ങിയില്ല. ഇതോടെ വീഡിയോ സാമൂഹികമാദ്ധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരുന്നു.
അതേസമയം, യുവതിയുടെ പരാതിയിൽ ഒക്ടോബർ 29ന് തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നതായി സെൻട്രൽ എ.ഡി.സി.പി ഖ്യാതി ഘാർഗ് പറഞ്ഞു. യുവതിയെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതിനുശേഷം ഇരുവിഭാഗങ്ങളിൽനിന്നും ശേഖരിച്ച തെളിവുകൾ പരിശോധിച്ചെന്നും അതിനുശേഷമാണ് നടപടിയിലേക്ക് കടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |