ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ പ്രേരിപ്പിച്ച പ്രധാന ഘടകം ഉത്തർപ്രദേശിലും പഞ്ചാബിലും നടക്കാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പാണെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പുകൂടിയാണ്. ആ ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്പാണ് ബി.ജെ.പിക്ക് യു.പി തിരഞ്ഞെടുപ്പ്. യോഗി വീണ്ടും അധികാരത്തിൽ വന്നാൽ, മോദിക്ക് കേന്ദ്രത്തിൽ വീണ്ടും അധികാരം പിടിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ.
കർഷക സമരം തുടരുന്നത് തിരിച്ചടിയാവുമെന്ന് മോദി തിരിച്ചറിയുന്നുണ്ട്.ഏറ്റവും ഒടുവിൽ ലഖിംപൂർ ഖേരി സംഘർഷം കർഷക രോഷം ആളിക്കത്തിക്കുകയും ചെയ്തു. പടിഞ്ഞാറൻ യു പിയിലെ കർഷകർക്കിടയിൽ രാകേഷ് ടിക്കായത്തും ആർ.എൽ.ഡി നേതാവ് ജയന്ത് ചൗധരിയും ചേർന്ന് ജാട്ട് - മുസ്ലിം ഐക്യമുണ്ടാക്കിയാൽ ബി.ജെ.പിക്ക് വെല്ലുവിളിയാവും. സമരം ഇല്ലാതാകുന്നതോടെ വികസന പ്രവർത്തനങ്ങൾ നിരത്തി തിരഞ്ഞെടുപ്പ് നേരിടാനാണ് കരുക്കൾ നീക്കുന്നത്.
ജയ് ജവാൻ ,ജയ് കിസാൻ എന്ന മുദ്രാവാക്യത്തിന് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഉത്തരേന്ത്യ. കർഷക കുടുംബങ്ങളിൽ നിന്നുള്ള സൈനികരുടെ പ്രതികരണങ്ങളും ബി.ജെ.പിയെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്.പിന്നെ സംഘപരിവാർ സംഘടനകളിൽ നിന്നുമുള്ള എതിർപ്പും.
കർഷക പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിൽ കാർഷിക നിയമം മൂലം ബി.ജെ.പിക്ക് വലിയ നഷ്ടമുണ്ടായി. പതിറ്റാണ്ടുകളായി ഒപ്പം നിന്ന ശിരോമണി അകാലിദൾ എൻ.ഡി.എ വിട്ടു.
അകാലിദൾ വീണ്ടും ബി.ജെ.പിയുമായി അടുക്കുകയും ക്യാപ്ടൻ അമരീന്ദർ സിംഗ് കൂടെ നിൽക്കുകയും ചെയ്താൽ, പഞ്ചാബിൽ അധികാരം പിടിക്കാൻ കഴിയുമെന്നാണ് കണക്കുകൂട്ടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |