വിവാദ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് വർഗീയവാദത്തിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് നിറുത്തി മുതലാളിത്ത അജണ്ടകൾ നടപ്പാക്കുകയെന്ന സംഘപരിവാർ തന്ത്രത്തിനേറ്റ കനത്ത തിരിച്ചടിയാണ്. വർഗ സമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഏടാണിത്. സമരത്തിൽ തുടക്കംമുതൽ നേതൃപരമായ പങ്കാണ് അഖിലേന്ത്യാ കിസാൻ സഭ വഹിച്ചത്. അത്തരത്തിൽ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രാധാന്യത്തിന് അടിവരയിടുന്ന ഒരു സന്ദർഭം കൂടിയായി കർഷക സമരത്തിന്റെ വിജയം മാറിയിരിക്കുന്നു.
-പിണറായി വിജയൻ, മുഖ്യമന്ത്രി
ഐതിഹാസിക ജനമുന്നേറ്റം
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഐതിഹാസികമായ ജനമുന്നേറ്റങ്ങളിലൊന്നായിരുന്നു സംയുക്ത കർഷക സമരം.
കർഷകരുടെ വിശാലമായ ഐക്യവും യോജിപ്പും സമാനതകളില്ലാത്ത സഹനവും ത്യാഗവുമാണ് ഈ ചരിത്രവിജയം സാദ്ധ്യമാക്കിയത്. സമരത്തെ അടിച്ചമർത്താനും സമരം ചെയ്യുന്ന കൃഷിക്കാരെ ഖാലിസ്ഥാൻ തീവ്രവാദികളായും രാജ്യദ്രോഹികളായും മുദ്രകുത്താനും അവർക്കിടയിൽ ഭിന്നിപ്പ് വളർത്താനുമുള്ള ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിട്ട് നേടിയ വിജയമാണിത്.
-എം ബി.രാജേഷ്, സ്പീക്കർ
കർഷകർക്ക് അഭിമാനിക്കാം
യശസ് ഉയർത്തിപ്പിടിച്ചുകൊണ്ട് പോരാട്ടം അവസാനിപ്പിക്കാനായതിൽ കർഷകർക്ക് അഭിമാനിക്കാം. എല്ലാ ഏകാധിപത്യ പ്രവണതയും അവസാനിക്കുന്നത് ജനതയുടെ ഇച്ഛാശക്തിയിലും സമർപ്പണത്തിലും തന്നെയായിരിക്കുമെന്ന് കർഷക സമരത്തിന്റെ വിജയം ഉൗട്ടിയുറപ്പിക്കുന്നു. എപ്പോഴും കർഷകർക്കൊപ്പം നിലകൊള്ളുന്ന നിലപാടാണ് എൽ.ഡി.എഫ് സർക്കാരും നിയമസഭയും കൈക്കൊണ്ടത്.
-പി.രാജീവ്, വ്യവസായ മന്ത്രി
മോദി മാപ്പ് പറയണം
തന്റെ സേച്ഛാധിപത്യ നടപടി മൂലമുണ്ടായ എല്ലാ പ്രശ്നങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പ് പറയണം. തന്റെ വ്യവസായ സുഹൃത്തുക്കൾക്ക് നേട്ടമുണ്ടാക്കാനായിരുന്നു ഈ നിയമം. കർഷകരുടെ ധീരമായ പോരാട്ടത്തിന് ഈ കരിനിയമങ്ങൾ പിൻവലിപ്പിക്കാൻ കഴിഞ്ഞു.
- സീതാറാം യെച്ചൂരി, സി.പി.എം ജനറൽസെക്രട്ടറി
കോൺഗ്രസിന്റെയും വിജയം
സ്വതന്ത്ര ഇന്ത്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായി ചരിത്രം അടയാളപ്പെടുത്തുന്നതാണ് കർഷകസമരം. പാർലമെന്റിനകത്തും പുറത്തും രാജ്യവ്യാപകമായി സമരത്തെ പിന്തുണച്ച കോൺഗ്രസിന്റെ വിജയം കൂടിയാണ് പ്രക്ഷോഭത്തിനു മുന്നിൽ മുട്ടുമടക്കിയ കേന്ദ്ര സർക്കാർ തീരുമാനം. അംഗബലത്തിന്റെ ശക്തിയിൽ എന്തും ചെയ്യാൻ മടിക്കാത്തവരെയാണ് ഒരുവർഷമായി പൊരുതുന്ന കർഷകർ പരാജയപ്പെടുത്തിയത്.
-വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
പോരാട്ടങ്ങളുടെ വിജയം
കർഷകസമരത്തിന്റെ വിജയം നവലിബറൽ നയങ്ങൾക്കെതിരെയുള്ള പോരാട്ടങ്ങളുടെ വിജയമാണ്. സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ശേഷം ആദ്യമായിരുന്നു ഇത്തരമൊരു സമരമുന്നേറ്റം. ആസന്നമായ തിരഞ്ഞെടുപ്പുകൾ കർഷകദ്രോഹ ബില്ലുകൾ പിൻവലിക്കുന്നതിന് കാരണമായിട്ടുണ്ടാകാം. സമരം പിൻവലിക്കുന്നുവെന്നത് കർഷകരെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസമാണ്. കേന്ദ്രം പിടിവാശിയിൽ നിന്ന് പിന്നോട്ടു പോയത് ഇങ്ങനെയുള്ള സമരങ്ങൾക്ക് ഊർജ്ജമാകും.
-കാനം രാജേന്ദ്രൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി
മോദിയുടെ പതനം തുടങ്ങി
ഇന്ത്യയിലെ കർഷകകോടികളുടെ മുന്നിൽ നരേന്ദ്രമോദി എന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുട്ടുമടക്കേണ്ടി വന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ശുഭസൂചന നല്കുന്നു. കോൺഗ്രസ് പാർലമെന്റിനകത്തും പുറത്തും കർഷകർക്കൊപ്പം നിന്ന് ഉജ്വല പോരാട്ടം നടത്തി. മോദിയുടെ പതനം കർഷകരുടെ സമരഭൂമിയിൽ നിന്ന് ആരംഭിച്ചിരിക്കുകയാണ്. ഇനി അത് രാജ്യമാകെ ആളിപ്പടരും.
-കെ. സുധാകരൻ, കെ.പി.സി.സി പ്രസിഡന്റ്
ഭയന്ന് പിന്മാറ്റം
കർഷകരോഷത്തിൽ ആവിയായിപ്പോകുമെന്ന് ഭയന്നാണ് കുപ്രസിദ്ധമായ കർഷകനിയമം പിൻവലിച്ചത്.
750 കർഷകർ ചോര കൊടുത്തും ലക്ഷക്കണക്കിന് കർഷകർ നീര് കൊടുത്തും കൈവരിച്ച നേട്ടമാണിത്. വെടിയുണ്ടകൊണ്ട് വീണിട്ടും ഗാന്ധിയൻ മാർഗത്തിൽ നിന്ന് അണുവിട ചലിക്കാതെയുള്ള ഈ സമരം സമാനതകളില്ലാത്തതാണ്.
കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ജനരോഷത്തിന് മുന്നിൽ ഇന്ധനവില വിലയും കുറയ്ക്കേണ്ടി വരും.
-ഉമ്മൻ ചാണ്ടി, മുൻമുഖ്യമന്ത്രി
പ്രധാനമന്ത്രി മുട്ടുമടക്കി
മറ്റു മാർഗങ്ങൾ ഇല്ലാതായപ്പോഴാണ് ജനങ്ങളോട് ക്ഷമചോദിച്ച് പ്രധാനമന്ത്രി രംഗത്തു വന്നത്.
കർഷകരുടെ ഐക്യമില്ലാതാക്കി കോർപ്പറേറ്റ് അജൻഡ നടപ്പാക്കാൻ ഒരു വർഷക്കാലമായി പ്രധാനമന്ത്രിയും ബി.ജെ.പിയും ശ്രമിക്കുകയായിരുന്നു. ഐക്യം ഉയർത്തിപ്പിടിച്ച് ഇന്ത്യൻ കർഷകർ ഇതിന് മറുപടി നൽകി. അവരെ ഭിന്നിപ്പിക്കാനും അടിച്ചമർത്താനുമുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോഴാണ് നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്.
സത്യൻ മൊകേരി, ദേശീയസെക്രട്ടറി, അഖിലേന്ത്യാ കിസാൻസഭ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |