ന്യൂഡൽഹി: പാകിസ്ഥാന്റെ ഡ്രോണുകൾ സ്‌ഫോടക വസ്തുക്കളുമായി പറക്കുമ്പോൾ ഇന്ത്യയുടെ ഡ്രോണുകൾ കൊവിഡിനെ ചെറുക്കാനുള്ള വാക്സിനുകളും മരുന്നുകളുമാണ് വിതരണം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം ഇതാണ്. ഇന്ത്യ സമാധാന സന്ദേശം പ്രചരിപ്പിക്കുമ്പോൾ ആ സമാധാനം നശിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഉൾപ്രദേശങ്ങളിൽ കുറഞ്ഞ സമയത്തിനുള്ളിൽ കൊവിഡ് വാക്സിനുകളും അത്യാവശ്യ മരുന്നുകളും എത്തിക്കാൻ കഴിയുന്ന തരത്തിൽ വികസിപ്പിച്ചെടുത്ത പുതിയ ഡ്രോണിനെ പരിചയപ്പെടുത്തുകയായിരുന്നു അദ്ദേഹം. ജമ്മു കാശ്മീരിലെ മാർഹിലെ രാജ്യാന്തര അതിർത്തിക്ക് സമീപം മരുന്ന് എത്തിക്കുകയായിരുന്നു ഈ ഡ്രോണിന്റെ ആദ്യ ദൗത്യം. അവിടെ കൊവിഡ് വാക്സിന്റെ 50 വയലുകൾ എത്തിച്ചെന്നും ജിതേന്ദ്ര സിംഗ് വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ കീഴിൽ ബംഗളൂരുവിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയിൽ റിസർച്ചിന്റെ നേതൃത്വത്തിലാണ് ഈ ഒക്രാകോപ്ടർ ഡ്രോൺ വികസിപ്പിച്ചെടുത്തത്. 10 കിലോഗ്രാം ഭാരവുമായി 20 കിലോമീറ്ററോളം പറക്കാൻ ഇതിന് കഴിയും. മണിക്കൂറിൽ 36 കിലോമീറ്ററാണ് വേഗത.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |