ന്യൂഡൽഹി: കർഷക സംഘടനകൾ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സംയുക്ത കിസാൻ മോർച്ചയ്ക്ക് കത്തു നൽകി. എന്നാൽ കത്തിലെ നിർദ്ദേശങ്ങൾ ഔദ്യോഗിക രേഖയാണെന്നുറപ്പാക്കും വിധം കേന്ദ്രസർക്കാർ ഒപ്പിട്ട് നൽകണമെന്നും അങ്ങനെയെങ്കിൽ ഇന്ന് പ്രക്ഷോഭം അവസാനിപ്പിക്കുമെന്നും
എസ്.കെ.എം നേതാക്കൾ പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും.
കഴിഞ്ഞ ദിവസം കർഷക സമരം അവസാനിപ്പിക്കാൻ സംഘടനകളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംഘടനകൾക്ക് കത്ത് നൽകുകയും അമിത് ഷാ കർഷക നേതാക്കളുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ സർക്കാർ നൽകിയ കത്തിലെ രണ്ട് കാര്യങ്ങൾ കർഷകർക്ക് സ്വീകാര്യമായില്ല. കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്ന കാര്യത്തിലും മിനിമം താങ്ങ് വില നിശ്ചയിക്കുന്ന കാര്യത്തിലുമുള്ള വിയോജിപ്പ് രേഖപ്പെടുത്തി അയച്ച കത്തിന് ഇന്നലെ കേന്ദ്ര സർക്കാർ കരട് നിർദ്ദേശങ്ങളായി മറുപടി നൽകുകയായിരുന്നു. ഇത് സംയുക്ത കിസാൻ മോർച്ച യോഗം അംഗീകരിച്ചു.
എല്ലാ ആവശ്യങ്ങളിലും കേന്ദ്രം കർഷകർക്ക് അനുകൂലമായ തീരുമാനമെടുത്തതായി രാഷ്ട്രീയ കിസാൻ സംഘ് നാഷണൽ കോ -ഓർഡിനേറ്റർ കെ.വി.ബിജു പറഞ്ഞു. ഇന്നലെ ചേർന്ന സംയുക്ത കിസാൻ മോർച്ച പൊതുയോഗം സർക്കാരിന്റെ കരട് നിർദ്ദേശം അംഗീകരിക്കുന്ന പ്രമേയം പാസാക്കി. ഇന്ന് ലഭിക്കുന്ന ഔദ്യോഗിക പരിരക്ഷയുള്ള കരട് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സമരം അവസാനിപ്പിക്കുക. മിനിമം താങ്ങ് വില സംബന്ധിച്ച സമരം മറ്റൊരു രീതിയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രത്തിന്റെ കത്തിലെ നിർദ്ദേശങ്ങൾ
മിനിമം താങ്ങ് വില നിശ്ചയിക്കുന്ന കമ്മിറ്റിയുടെ പേര് കർഷകന് വില ഉറപ്പ് നൽകുന്ന കമ്മിറ്റി എന്നാക്കി മാറ്റി.
കർഷകസമരത്തിൽ പങ്കെടുത്ത് മരിച്ചവരുടെ കുടുംബങ്ങൾക്ക് അതത് സംസ്ഥാന സർക്കാരുകൾ വഴി നഷ്ടപരിഹാരം നൽകും.
കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുന്നതിന് ഔദ്യോഗികമായ നടപടികൾ ആരംഭിച്ചു.
വൈദ്യുതി ഭേദഗതി നിയമത്തിൽ നിന്ന് കർഷകർക്ക് എതിർപ്പുള്ള ഭാഗങ്ങൾ ഒഴിവാക്കും.
മലിനീകരണ നിയന്ത്രണ നിയമത്തിൽ കർഷകരെ ശിക്ഷിക്കുന്ന വ്യവസ്ഥകൾ നീക്കം ചെയ്യും.
ലഖിംപൂർ ഖേരി കേസ് സുപ്രീംകോടതി മേൽനോട്ടത്തിലിരിക്കുന്നതിനാൽ
കേന്ദ്രആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവയ്ക്കണമെന്ന ആവശ്യത്തിൽ തുടർനടപടികൾ നിരീക്ഷിച്ച് തീരുമാനമെടുക്കാൻ എസ്.കെ.എം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |