ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച 20 യൂട്യൂബ് ചാനലുകളുടെയും രണ്ട് വെബ്സൈറ്റുകളുടെയും പ്രവർത്തനം കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം തടഞ്ഞു. കാശ്മീർ, ഇന്ത്യൻ സൈന്യം, ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ, രാമക്ഷേത്രം, ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഭിന്നിപ്പുണ്ടാക്കുന്ന ഉള്ളടക്കം പോസ്റ്റ് ചെയ്‌തതിനാണ് നടപടി. പാകിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ചിലരാണ് ചാനലുകൾക്കും വെബ്‌സൈറ്റുകൾക്കും പിന്നിലെന്ന് കേന്ദ്രം അറിയിച്ചു.
പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുട്യൂബ് ചാനലുകളുടെ ശൃംഖലയായ നയാ പാകിസ്ഥാൻ ഗ്രൂപ്പും നടപടിക്ക് വിധേയമായവയിൽ ഉൾപ്പെടുന്നു. ഇവയിൽ ചില ചാനലുകൾ 35 ലക്ഷത്തിലധികം വരിക്കാരും വീഡിയോകൾക്ക് 55 കോടിയിലധികം കാഴ്ചക്കാരുമുണ്ട്. നയാ പാകിസ്ഥാൻ ഗ്രൂപ്പിന്റെ ചില യൂട്യൂബ് ചാനലുകൾ പാക് വാർത്താ ചാനലുകളിലെ അവതാരകരാണ് കൈകാര്യം ചെയ്യുന്നത്.
ഈ യൂട്യൂബ് ചാനലുകൾ കർഷക പ്രതിഷേധം, പൗരത്വ (ഭേദഗതി) നിയമവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ തുടങ്ങിയവുമായി ബന്ധപ്പെട്ട പോസ്റ്റുകളിട്ട് കേന്ദ്രസർക്കാരിനെതിരെ ന്യൂനപക്ഷങ്ങളെ ഇളക്കിവിടാൻ ശ്രമിച്ചതായി രഹസ്യാന്വേഷണ ഏജൻസികൾ കണ്ടെത്തി.
അഞ്ച് സംസ്ഥാനങ്ങളിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാർ വിരുദ്ധ പ്രചാരണം നടക്കുമെന്ന സൂചനയെ തുടർന്നാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |