ന്യൂഡൽഹി : മൃതദേഹം സംസ്കരിക്കാനൊരുങ്ങവെ കണ്ണു തുറന്ന് 62 വയസുകാരൻ.! ഡല്‍ഹിയിലെ നരേലയിൽ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലാണ് സംഭവം. സതീശ് ഭരദ്വാജ് എന്നയാളാണ് തന്റെ സംസ്കാരത്തിനായി എത്തിയവരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അര്‍ബുദം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന സതീശ് മരിച്ചെന്ന് കരുതി അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ചിതയിലേക്കെടുത്ത് അഗ്നിപകരുന്നതിന് തൊട്ടുമുൻപ് സതീശിന്റെ മുഖത്ത് മറച്ചിരുന്ന തുണി മാറ്റിയതോടെ ചുറ്റും നിന്നവർ ഞെട്ടി. ജീവന്റെ തുടിപ്പുകൾ പ്രകടമാക്കിയ സതീശ് വൈകാതെ കണ്ണുകൾ തുറക്കുകയും ശ്വസിക്കുകയും ചെയ്തു. സതീശിന് ജീവനുണ്ടെന്ന് മനസിലായതോടെ ബന്ധുക്കൾ ഉടൻ ആശുപത്രിയിലെത്തിച്ചു.
സതീശ് മരിച്ചിരുന്നില്ലെന്നും അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയിൽ നിന്ന് ഡോക്ടർമാരുടെ ഉപദേശം കൂടാതെയാണ് ബന്ധുക്കൾ വീട്ടിലേക്ക് കൊണ്ടുപോയതെന്നും ഡൽഹി പൊലീസ് പറയുന്നു. വെന്റിലേറ്ററിന്റെ ചെലവ് താങ്ങാനാവാത്തതിനാലാണ് സതീശിനെ വീട്ടിലേക്ക് കൊണ്ടുപോയതെന്നാണ് ബന്ധുക്കളുടെ ഭാഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |