ന്യൂഡൽഹി: രാജ്യത്താകമാനം കൊവിഡ്, ഒമിക്രോൺ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്ന ആശങ്ക ഉയരുന്നുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇത് നിഷേധിച്ചു. ആഗോള തലത്തിലുണ്ടായ വർദ്ധനയാണ് രോഗികൾ കൂടാൻ കാരണമെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു. ഒമിക്രോൺ ബാധമൂലം ഡൽഹി, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌തിനെ തുടർന്ന് രാജ്യത്തെ കൊവിഡ് പ്രതിദിന വർദ്ധന കാൽ ലക്ഷത്തിന് മുകളിലായി. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി രോഗം സ്ഥിരീകരിച്ചത് 27,553 പേർക്കാണ്. രാജ്യത്ത് 1525 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചു. മഹാരാഷ്‌ട്ര(460), ഡൽഹി(351), ഗുജറാത്ത്(136), തമിഴ്നാട്(117), കേരളം(109), രാജസ്ഥാൻ(69) എന്നിവയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനങ്ങൾ. ഒഡിഷയിൽ ഇന്നലെ 23 ഒമിക്രോൺകേസുകൾ സ്ഥിരീകരിച്ചു.
അതിനിടെ പശ്ചിമ ബംഗാളും ഹരിയാനയും അടക്കമുള്ള സംസ്ഥാനങ്ങൾ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബംഗാളിൽ സ്‌കൂളുകളും സിനിമാശാലകളും അടച്ചുപൂട്ടും. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ എണ്ണം പകുതിയായി വെട്ടിക്കുറച്ചു.
ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബാർബർ ഷോപ്പുകൾ എന്നിവയും അടച്ചു പൂട്ടും. ബ്രിട്ടനിൽ നിന്നുളള വിമാന സർവീസും നിറുത്തലാക്കി. കഴിഞ്ഞ ദിവസം ബംഗാളിൽ 4000ത്തിലധികം പ്രതിദിന കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള മൂന്നാമത്തെ സംസ്ഥാനവും ബംഗാളാണ്. സംസ്ഥാനത്ത് ആകെ 20 ഒമിക്രോൺ രോഗികളാണുള്ളത്.
ഹരിയാനയിലെ . ഗുഡ്ഗാവ്, ഫരീദാബാദ്, അംബാല, പഞ്ചകുള, സോനിപത ജില്ലകളിലെ സിനിമ തിയേറ്ററുകളും സ്പോർട്സ് കോംപ്ലക്സുകളും അടച്ചു. ഇന്നലെ ആരംഭിച്ച നിയന്ത്രണം 12ന് അവസാനിക്കും. മാളുകൾക്കും കടകൾക്കും വൈകിട്ട് അഞ്ച് വരെ പ്രവർത്തിക്കാം. ബാറുകളും റസ്റ്റോറന്റുകളും പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. അവശ്യ സർവീസുകളല്ലാത്ത സർക്കാർ ഓഫിസുകളും സ്വകാര്യ ഓഫിസുകളും പകുതി ജീവനക്കാരുമായി പ്രവർത്തിക്കണം. രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെ സംസ്ഥാനത്ത് രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് 63 പേർക്കാണ് ആകെ ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഡൽഹിയിൽ ആശങ്ക
ഡൽഹിയിൽ ഇന്നലെ മാത്രം 3194 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.59ശതമാനമായി ഉയർന്നു. ആശങ്ക വേണ്ടെന്നും ആരോഗ്യ സംവിധാനങ്ങൾ സജ്ജമാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. രണ്ടാം തരംഗത്തിന് ശേഷം ആദ്യമായാണ് ഡൽഹിയിൽ കൊവിഡ് ഇത്രയും ഉയരുന്നത്. ശനിയാഴ്ച 2716 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ടി.പി.ആർ അഞ്ചിന് മുകളിലായാൽ ഡൽഹിയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ദേശീയ ദുരന്ത നിവാരണ അതോറിട്ടി ശുപാർശ ചെയ്തു. നിലവിൽ 8397 പേർ കൊവിഡ് ചികിത്സയിലുണ്ട്.
കൊവിഡിനെതിരെ ഇതുവരെ നാം മികച്ച ചെറുത്തു നിൽപ്പാണ് നടത്തിയത്. അതിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ ഒമിക്രോണിനെ ചെറുക്കാൻ പ്രയോഗിക്കണം.
കേന്ദ്ര ആരോഗ്യമന്ത്രി
മൻസുഖ് മാണ്ഡവ്യ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |