ലക്നൗ: യു.പിയിൽ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ നിന്ന് രാജിവച്ച എം.എൽ.എയായ വിനയ് ശാക്യയെ
അദ്ദേഹത്തിന്റെ സഹോദരനും സമാജ്‌വാദി എം.എൽ.എയുമായ ദേവേഷ് ശാക്യ തട്ടിക്കൊണ്ട് പോയി പാർട്ടിയിൽ ചേർത്തതാണെന്ന ആരോപണവുമായി മകൾ റിന ശാക്യ രംഗത്ത്. ആരോപണം വിനയ് നിഷേധിച്ചു. മൂന്നു വർഷമായി രോഗബാധിതനായി എറ്റവായിലെ വീട്ടിൽ കിടപ്പിലാണ് വിനയ് ശാക്യ. പ്രായമായ അമ്മയോടൊപ്പം സ്വന്തം വീട്ടിലാണ് താമസം. സംസാരിക്കാനും അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ട്. കഴിഞ്ഞ ദിവസം രാജിവച്ച മുൻ ബി.ജെ.പി മന്ത്രി സ്വാമി പ്രസാദ് മൗര്യയുമായി അടുത്ത ബന്ധമുണ്ട് ശാക്യ സഹോദരന്മാർക്ക്. കിടക്കയിൽ ഇരുന്നുകൊണ്ട് വാർത്താസമ്മേളനം നടത്തിയാണ് വിനയ് ആരോപണങ്ങൾ നിഷേധിച്ചത്.
മകളുടെ ആരോപണത്തിനു കാരണമെന്തെന്ന ചോദ്യത്തിനു ശാക്യ മറുപടി നൽകിയില്ല.
ആരോപണം തെറ്റാണെന്ന് എറ്റവാ ജില്ലാ പൊലീസ് മേധാവിയും അറിയിച്ചു. വിനയ് കിടപ്പിലായതോടെ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ ഒരുങ്ങുകയായിരുന്നു റിന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |