ഇസ്ലാമാബാദ്: പാകിസ്ഥാനും ഇന്ത്യയും തമ്മിൽ സമാധാനപരവും സൗഹൃദപരവുമായ ബന്ധം ആഗ്രഹിക്കുന്നുവെന്നും ഇന്ത്യയുമായി ചർച്ചയ്ക്ക് സന്നദ്ധമാണെന്നും അറിയിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു.
'ഇരു രാജ്യങ്ങൾക്കുമിടയിൽ സമാധാനവും സഹകരണവും ഉറപ്പുവരുത്തണം. അർത്ഥപൂർണമായ സംഭാഷണങ്ങളിലൂടേ ഇത് സാദ്ധ്യമാകൂ. മേഖലയുടെ സമാധാനത്തിനും സുരക്ഷിതത്വത്തിനും പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും ഷെഹബാസ് ഷെരീഫ് കത്തിൽ പറഞ്ഞു.
പാക് പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തതിന് പിന്നാലെ മോദി, ഷെഹബാസിന് അഭിനന്ദന കത്തയച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിൽ ക്രിയാത്മകമായ സഹകരണം വേണമെന്നും കത്തിൽ മോദി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ഷെഹബാസിന്റെ കത്ത്.
കാശ്‌മീർ പ്രശ്‌നത്തിലും ഭീകര വിരുദ്ധ പോരാട്ടങ്ങളിലും സമാധാനപരമായ തീർപ്പ് ആഗ്രഹിക്കുന്നതായി ഷെരീഫ് നേരത്തെ പ്രതികരിച്ചിരുന്നു.
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഇളയ സഹോദരനാണ് ഷെഹബാസ് ഷരീഫ്.
2019 ഫെബ്രുവരിയിലെ പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടിൽ നടത്തിയ വ്യോമാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതും പാകിസ്ഥാനെ ചൊടിപ്പിച്ചിരുന്നു. പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പാകിസ്ഥാൻ പാർലമെന്റിനെ അഭിസംബോധന ചെയ്യവേ , അന്താരാഷ്ട്ര വേദികളിൽ കാശ്‌മീർ വിഷയം ഉന്നയിക്കുമെന്നും കാശ്‌മീരി ജനതയ്ക്ക് നയതന്ത്രപരവും ധാർമ്മികവുമായ പിന്തുണ നൽകുമെന്നും ഷെരീഫ് വ്യക്തമാക്കിയിരുന്നു.
തന്റെ കന്നി പ്രസംഗത്തിന്റെ വിദേശനയ വിഭാഗത്തിൽ കൂടുതൽ സമയവും ഇന്ത്യയെക്കുറിച്ചാണ് ഷെരീഫ് സംസാരിച്ചത്. 'ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്, എന്നാൽ കാശ്മീർ പ്രശ്നത്തിൽ നീതിപൂർവമായ പരിഹാരം ഉണ്ടാകുന്നതുവരെ ഇന്ത്യയുമായി ശാശ്വതമായ സൗഹൃദം ഉണ്ടാകില്ലെന്ന്' അദ്ദേഹം ഉറുദുവിൽ പറഞ്ഞിരുന്നു. അതേസമയം, 'സമാധാനവും സ്ഥിരതയുമുള്ള, ഭീകരപ്രവർത്തനങ്ങൾ ഇല്ലാത്ത പ്രദേശം ഉണ്ടാകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന്'ഷെഹബാസിനെ അഭിനന്ദിച്ചുള്ള ട്വീറ്റിൽ മോദി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |