തിരുവനന്തപുരം: ആർ.എസ്.എസിനും എസ്.ഡി.പി.ഐക്കുമെതിരെ ബഹുജനങ്ങളെ ബോധവത്കരിക്കുന്നതിന് സി.പി.എം പ്രചരണ പരിപാടി 25, 26 തീയതികളിലായി നടത്തും. ഒരു ഏരിയയിൽ ഒരു കേന്ദ്രത്തിലാവും പ്രകടനവും പൊതുസമ്മേളനവും.
വർഗീയകലാപം നടത്തി സംസ്ഥാനത്ത് നിലനിൽക്കുന്ന മതസൗഹാർദ്ദാന്തരീക്ഷം തകർക്കാനുള്ള ഗൂഢാലോചനയാണ് ആർ.എസ്.എസും എസ്.ഡി.പി.ഐയും നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂരിപക്ഷ വർഗീയത ന്യൂനപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയത ഭൂരിപക്ഷ വർഗീയതയെയും ചൂണ്ടിക്കാട്ടി വളരാനാണ് ശ്രമിക്കുന്നത്.
ഭീതി പരത്താനാണ് രണ്ട് കൂട്ടരുടെയും ശ്രമം. പാലക്കാട് നടന്നത് അതിന്റെ ഭാഗമാണ്. മതത്തെ മറയാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള നീക്കങ്ങളെ യഥാർത്ഥ മതവിശ്വാസികൾ തിരിച്ചറിയണം. രാജ്യത്താകെ ന്യൂനപക്ഷങ്ങൾക്ക് നേരേ നടക്കുന്ന ആക്രമണങ്ങളിൽ അവർ ആശങ്കാകുലരാണ്. അതിനെ ഉപയോഗപ്പെടുത്തി തീവ്രവാദം പ്രചരിപ്പിക്കാനാണ് എസ്.ഡി.പി.ഐ നോക്കുന്നത്. സർക്കാരിനും പൊലീസിനുമെതിരെ ആർ.എസ്.എസും എസ്.ഡി.പി.ഐയും പ്രചരണം നടത്തുന്നുണ്ട്. സർക്കാരിനെതിരായ വിവിധ പ്രക്ഷോഭങ്ങളിൽ ഇവർ യോജിച്ച് നിൽക്കുന്നു. നാട്ടിൽ കലാപാന്തരീക്ഷം സൃഷ്ടിച്ച് സർക്കാരിനെ അസ്ഥിരീകരിക്കാനാണ് നോട്ടം.
രാജ്യത്ത് നിലനിൽക്കുന്ന ഏത് നിയമമുപയോഗിച്ചായാലും കലാപങ്ങളെ അടിച്ചമർത്തണമെന്നാണ് സി.പി.എം നിലപാട്. എൽ.ഡി.എഫ് സർക്കാരല്ലായിരുന്നു കേരളത്തിലെങ്കിൽ എന്താകുമായിരുന്നു? ഈ സംഭവങ്ങളെ അപലപിക്കാതെ സർക്കാരിനെ കുറ്റപ്പെടുത്തുന്ന യു.ഡി.എഫിന്റെ സമീപനം അദ്ഭുതപ്പെടുത്തുന്നു.
സി.പി.എം പ്രവർത്തകരെ കൊലപ്പെടുത്തി പ്രകോപിപ്പിക്കാൻ ആർ.എസ്.എസ് ശ്രമിച്ചെങ്കിലും ആ പ്രകോപനത്തിൽ പ്രവർത്തകർ വീണില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വോട്ടിംഗ് ശതമാനമടക്കം കുറഞ്ഞ ബി.ജെ.പി അക്രമമുണ്ടാക്കി തിരിച്ചുവരാനാണ് ശ്രമിക്കുന്നത്.
പാലക്കാട്ടേത് ആസൂത്രിത സംഭവമാണ്. അതിനെ ഇന്റലിജന്റ്സ് പരാജയമായി കാണാനാവില്ലെന്ന് കോടിയേരി ചോദ്യത്തിന് മറുപടി നൽകി. ഇന്ദിരാഗാന്ധിയുടെ കൊലപാതകം നടന്നില്ലേ.എസ്.ഡി.പി.ഐയെ നിരോധിക്കണമെങ്കിൽ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്. ബാബറി മസ്ജിദ് തകർത്തതും മഹാത്മഗാന്ധിയെ കൊന്നതും അവരല്ലേയെന്നും കോടിയേരി ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |