മുംബയ്: മകൾ ഷീന ബോറയെ കൊന്ന് കത്തിച്ച കേസിൽ ആറരവർഷമായി ജയിലിൽ കഴിയുന്ന മുൻ മീഡിയ എക്സിക്യൂട്ടീവ് ഇന്ദ്രാണി മുഖർജിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ദീർഘകാലമായി പ്രതി ജയിലിലാണെന്നും അതിനാൽ നിയമപരമായി അവർക്ക് ജാമ്യത്തിന് അർഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
'തുടർച്ചയായി ആറര വർഷം നീണ്ട ജയിൽവാസം കുറച്ച് കടുപ്പമാണ്. മാനുഷിക പരിഗണന നൽകി ജാമ്യം അനുവദിക്കുന്നു.
കേസിന്റെ വിചാരണ ഉടനെയൊന്നും പൂർത്തിയാകില്ലെന്നും സാക്ഷികളിൽ പകുതി പേരുടെ മൊഴികൾ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലെന്നും' ജസ്റ്റിസുമാരായ എൽ.നാഗേശ്വര റാവു, ഭൂഷൺ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിക്കുന്നതെന്നും കേസിന്റെ വിചാരണ നടക്കുന്നത് കൊണ്ട് മറ്റ് അഭിപ്രായ പ്രകടനങ്ങൾക്ക് മുതിരുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
വിചാരണക്കോടതിയിൽ വിടുതൽ ഹർജി നൽകി, ജാമ്യത്തുക കെട്ടിവച്ചാൽ ഇന്ദ്രാണിക്ക് പുറത്തിറങ്ങാം. നാളെ ഇതിനുള്ള അപേക്ഷ നൽകുമെന്ന് ഇന്ദ്രാണിയുടെ അഭിഭാഷകൻ സന റയീസ് ഖാൻ അറിയിച്ചു. നിലവിൽ ബൈക്കുള ജയിലിലാണ് ഇന്ദ്രാണി.
കഴിഞ്ഞ ജനുവരിയിലാണ് ഇന്ദ്രാണി മുഖർജി സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. 2015 ആഗസ്റ്റ് 25 ന് അറസ്റ്റ് ചെയ്യപ്പെട്ട കേസിൽ ജാമ്യം നിഷേധിച്ച നവംബർ 16ലെ ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ദ്രാണി സ്‌പെഷ്യൽ ലീവ് പെറ്റീഷൻ ഫയൽ ചെയ്യുകയായിരുന്നു.
2012ൽ മകൾ ഷീന ബോറയെ മുൻ ഭർത്താവ് സഞ്ജയ് ഖന്ന, ഡ്രൈവർ ശ്യാംവർ റായ് എന്നിവർക്കൊപ്പം ചേർന്ന് ഇന്ദ്രാണി മുഖർജി കൊലപ്പെടുത്തിയെന്നാണ് കേസ്. മൃതദേഹം വനപ്രദേശത്ത് കൊണ്ടുപോയി കത്തിച്ചുകളയുകയായിരുന്നു. എന്നാൽ 2015ൽ ഡ്രൈവർ ശ്യാംവർ റായ് മറ്റൊരു കേസിൽ പിടിയിലായതോടെയാണ് കൊലപാതക രഹസ്യം പുറത്തായത്. കേസിൽ സ്റ്റാർ ഇന്ത്യ മുൻ മേധാവിയും ഇന്ദ്രാണിയുടെ ഭർത്താവുമായിരുന്ന പീറ്റർ മുഖർജിയും അറസ്റ്റിലായിരുന്നു. കേസിന്റെ വിചാരണയ്ക്കിടെ ഇരുവരും വിവാഹമോചിതരായി. പീറ്റർ മുഖർജിക്ക് പിന്നീട് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനിടെ പലതവണ ജാമ്യത്തിനായി ഇന്ദ്രാണി മുഖർജി സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |