ന്യൂഡൽഹി: അച്ചടക്ക നടപടിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവച്ച മുൻ പഞ്ചാബ് പി.സി.സി അംഗവും മുൻ എം.പിയുമായ സുനിൽ ജാഖർ (48) ബി.ജെ.പിയിൽ ചേർന്നു. ഡൽഹിയിലെ ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വമെടുത്ത ജാഖറിന് രാജ്യസഭാംഗത്വവും പഞ്ചാബിന്റെ ചുമതലയും നൽകിയേക്കും. ഇന്ദിരാഗാന്ധിയുടെ വിശ്വസ‌്തനും മുൻ ലോക്‌സഭാ സ്പീക്കറും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ബൽറാം ജാഖറിന്റെ ഇളയമകനാണ് സുനിൽ.
കോൺഗ്രസുമായുള്ള 50 വർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതിൽ വിഷമമുണ്ടെന്ന് ജാഖർ ബി.ജെ.പി ഒാഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു. 1972 മുതൽ കുടുംബത്തിലെ മൂന്നു തലമുറ കോൺഗ്രസുകാരാണ്. ജനങ്ങളെ ജാതിയുടെ പേരിൽ ഭിന്നിപ്പിക്കുന്ന കോൺഗ്രസ് സമീപനത്തോട് യോജിക്കാനാകില്ല. ബി.ജെ.പിക്ക് എല്ലാരും ഒരുപോലെയാണ്. നിങ്ങൾക്കെന്നെ പദവികളിൽ നിന്ന് ഒഴിവാക്കാം, പക്ഷേ നിശബ്‌ദനാക്കാനാകില്ല.-കോൺഗ്രസിലെ അച്ചടക്ക നടപടിയെ സൂചിപ്പിച്ച് ജാഖർ പറഞ്ഞു.
കോൺഗ്രസ് വിട്ട ശേഷം സ്വന്തം പാർട്ടി രൂപീകരിച്ച് എൻ.ഡി.എയ്ക്കൊപ്പം കൂടിയ മുൻ മുഖ്യമന്ത്രി ക്യാപ്ടൻ അമരീന്ദർ സിംഗിന് പിന്നാലെ, സുനിൽ ജാഖറും എത്തിയത് ബി.ജെ.പിക്ക് നേട്ടമായി. അമരീന്ദറിന്റെ പിൻഗാമിയായി ചരൺജീത് സിംഗ് ഛന്നിയെ മുഖ്യമന്ത്രിയാക്കിയ ഹൈക്കമാൻഡിനോട് നീരസത്തിലായിരുന്നു അദ്ദേഹം.
ചരൺജീത് സിംഗ് ഛന്നിക്കും മുതിർന്ന നേതാവ് അംബികാ സോണിക്കുമെതിരായ പരാമർശത്തിന്റെ പേരിൽ രണ്ടുവർഷത്തേക്ക് സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് മേയ് 14ന് ഉദയ്‌പൂർ ചിന്തൻ ശിബിരത്തിനിടെ രാജി പ്രഖ്യാപിച്ചത്.
2001ൽ അബോഹാറിൽ ജയിച്ച് നിയമസഭയിലെത്തിയ സുനിൽ ജാഖർ 2017വരെ എം.എൽ.എയായി തുടർന്നു. 2012-17 കാലത്ത് പ്രതിപക്ഷ നേതാവും 2017-21 കാലത്ത് പി.സി.സി അദ്ധ്യക്ഷനുമായിരുന്നു. 2017ൽ നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഗുർദാസ്‌പൂർ ഉപതിരഞ്ഞെടുപ്പിലൂടെ ലോക്‌സഭാംഗവുമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |