ഡിസ്പൂർ: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി മൂലം വൻ നാശനഷ്ടവും ജീവഹാനിയും. വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും മാത്രം 25 പേരാണ് മരിച്ചത്. പ്രളയം മൂലം വലയുന്ന അസാമിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. വെള്ളിയാഴ്ച മാത്രം അസാമിൽ രണ്ട് കുട്ടികളടക്കം നാലുപേർ മുങ്ങിമരിച്ചു. ഇതുവരെ 9 പേരാണ് സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിലും അതിതീവ്ര മഴയിലും പെട്ട് മരിച്ചത്. നേരത്തെ മേയ് 14ന് ഉരുൾപ്പൊട്ടലിൽ പെട്ട് അഞ്ചുപേർ മരിച്ചിരുന്നു. അരുണാചൽ പ്രദേശിൽ ഉരുൾപ്പൊട്ടൽ മൂലം മരിച്ചവരുടെ എണ്ണം എട്ടായി. ഉരുൾപ്പൊട്ടാൻ സാദ്ധ്യതയുള്ളയിടങ്ങളിൽ നിന്ന് ജനങ്ങൾ മാറിത്താമസിക്കണമെന്ന് മുഖ്യമന്ത്രി പേമ ഖണ്ഡു ആവശ്യപ്പെട്ടു. മേഘാലയയിലും മഴക്കെടുതികൾ ശക്തമാണ്. വെള്ളപ്പൊക്കത്തിലും ഉരുൾപ്പൊട്ടലിലും പെട്ട് സംസ്ഥാനത്ത് ഇതുവരെ മൂന്ന് പേർ മരിച്ചു.
അസാമിൽ നിന്ന് കൂട്ട പലായനം
പ്രളയം അനിയന്ത്രിതമായതോടെ സുരക്ഷിത സ്ഥാനം തേടി അസാമിൽ നിന്ന് പലായനം ചെയ്യുകയാണ് ജനങ്ങൾ. ജമുനാമുഖ് ജില്ലയിൽ നിന്നുള്ള അഞ്ഞൂറോളം കുടുംബങ്ങൾ റെയിൽവേ പാളത്തിൽ അഭയം തേടി. പ്രളയജലത്തിൽ മുങ്ങാത്ത ജില്ലയിലെ ഏക ഉയർന്ന ഭാഗം റെയിൽവേ ട്രാക്കുകളാണ്. ചാങ്ജുറായ് പാട്യ പതാർ ഗ്രാമത്തിലെ ചിലർ ടാർപോളിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ ഷെഡ്ഡുകളിലാണ് കഴിയുന്നത്. കൃഷിയിടങ്ങളെല്ലാം പ്രളയത്തിൽ നശിച്ചു. കുടിക്കാൻ ശുദ്ധമായ വെള്ളം ലഭിക്കുന്നില്ലെന്നും ദിവസം ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നതെന്നും ഗ്രാമവാസികൾ പറയുന്നു. ‘നാലു ദിവസത്തിനു ശേഷം ഇന്നലെയാണ് സർക്കാരിൽ നിന്ന് എന്തെങ്കിലും സഹായം ലഭിച്ചത്. കുറച്ച് അരിയും ദാലും എണ്ണയും നൽകി. ചിലർക്ക് അതുപോലും ലഭിച്ചിട്ടില്ല - ജനങ്ങൾ പറയുന്നു. 28 ജില്ലകളിലായി 2,585 ഗ്രാമങ്ങളിലെ എട്ടു ലക്ഷത്തോളം പേരാണ് മഴക്കെടുതിയിൽ വലയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |