ന്യൂഡൽഹി: അസാമിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. 22 ജില്ലകളിലെ 7.19 ലക്ഷം ജനങ്ങളെ പ്രളയം ബാധിച്ചെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയുടെ റിപ്പോർട്ട്. 24,749 ആളുകൾ ഒറ്റപ്പെട്ടു. ആളുകളെ പുനരധിവസിപ്പിക്കാൻ 269 കേന്ദ്രങ്ങൾ തുറന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും കരസേനയും സംയുക്തമായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ഡൽഹിയ്ക്ക് ആശ്വാസം പകർന്ന് മഴ
ചൂടിൽ വെന്തുരുകിയ ഡൽഹിക്ക് ആശ്വാസമേകിയ മഴ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. അതിശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണത് റോഡ് ഗതാഗതത്തെ ബാധിച്ചു. മോശം കാലാവസ്ഥ രാവിലെ ഡൽഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനവും അവതാളത്തിലാക്കി. 100 വിമാനങ്ങൾ വൈകി. 19 സർവീസുകൾ വഴി തിരിച്ചുവിട്ടു. കാലത്ത് താപനില 11 ഡിഗ്രിയോളം താഴ്ന്ന് 17.2 ഡിഗ്രിയായി. മേയിൽ താപനില ഇത്രയും കുറയുന്നത് അപൂർവമാണ്.
ഇന്നലെ പുലർച്ചെ അഞ്ചിന് ശേഷമാണ് ശക്തമായ കാറ്റോടുകൂടി ഡൽഹിയിലും നോയിഡ, ഗുഡ്‌ഗാവ് പ്രദേശങ്ങളിലും ഒന്നര മണിക്കൂർ നിറുത്താതെ മഴ പെയ്‌തത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം നിറഞ്ഞു. ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റും വീശി. മഴ ഡൽഹിയിലെ ചൂടിനെ വരും ദിവസങ്ങളിലും പിടിച്ചു നിറുത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |